കൊല്ലൂർ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവമി നാളിൽ നടന്ന രഥോത്സവത്തിലും വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങിലും വൻഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ മൂലം ചടങ്ങുകൾ മുടങ്ങിയ രണ്ടുവർഷത്തിനുശേഷം പതിനായിരങ്ങളാണ് വാഗ‌്ദേവി സന്നിധിയിൽ എത്തിയത്.
ഡോ.കെ.രാമചന്ദ്ര അഡിഗയുടെ മുഖ്യകാർമ്മികത്വത്തിലാണ് വിദ്യാരംഭചടങ്ങുകൾ നടന്നത്. തിരക്കുമൂലം സരസ്വതി മണ്ഡപത്തിനുപുറത്ത് യാഗശാലയിലും പരിസരത്തുമായാണ് എഴുത്തിരുത്ത് നടന്നത്. ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യക്ഷരം കുറിച്ചത്.
മഹാനവമി നാളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച രഥോത്സവം കാണാനെത്തിയവരെക്കൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞുകവിഞ്ഞു. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭൂരിഭാഗം ഭക്തർക്കും തിരക്കുകാരണം അകത്തേക്കു കയറാനായില്ല. പുഷ്പരഥം ദേവിയെ വഹിച്ചുകൊണ്ട് നാലമ്പലം ചുറ്റിയശേഷം രഥത്തിൽ നിന്ന് ഭക്തർക്കായി തന്ത്രിമാർ എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകൾ സ്വന്തമാക്കാൻ ഭക്തർ മത്സരിച്ചു. ഈ നാണയത്തുട്ടുകൾ ലഭിച്ചാൽ സർവൈശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇത്തവണ ദർശനത്തിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിരുന്നതായി കൊല്ലൂർ ക്ഷേത്രം ട്രസ്റ്റി ഗോപാലകൃഷ്ണ നാഡ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |