കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ കരാറുകാർ ടെണ്ടർ ബഹിഷ്കരിച്ച് സമരം നടത്തും. 10 മുതൽ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ വകുപ്പുകളിലെ ടെണ്ടറുകൾ ബഹിഷ്‌ക്കരിക്കും.
ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഡിസംബർ 1 മുതൽ കരാറുകാർ പണികൾ നിറുത്തിവച്ച് സമ്പൂർണ സമരത്തിലേക്ക് കടക്കും. 2021ലെ ഡി.എസ്.ആർ നടപ്പാക്കുക, അടങ്കൽ പരിഗണിക്കാതെ കരാറുകളിലും വിലവ്യതിയാന വ്യവസ്ഥ ഉൾപ്പെടുത്തുക, ബിറ്റുവിന് വിലവ്യത്യാസം നൽകാനുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുക. 5 ലക്ഷത്തിൽ താഴെവരുന്ന കരാർ പ്രവൃത്തികൾ ഇ - ടെണ്ടറിൽ നിന്ന് ഒഴിവാക്കുക, പ്രൈസ് സോഫ്ട്‍വെയറിലെ അപാകതകൾ പരിഹരിച്ച് കുടിശിക തീർക്കുക, വൈകല്യ ബാധിത കാലയളവിൽ ഡി.എൽ.പി വിജിലൻസ് അന്വേഷണം ഒഴിവാക്കുക. രൂപകല്പനകളിലെയും അടങ്കലുകളിലെയും പിഴവുകൾക്ക് കരാറുകാരെ ശിക്ഷിക്കാതിരിക്കുക, ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് ടെണ്ടറിൽ അനുവദിച്ച 10 ശതമാനം ആനുകൂല്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ്. ബൈജു അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ തൃദീപ്, സംസ്ഥാന സെക്രട്ടറി സുനിൽ ദത്ത്, ഓർഗനൈസിംഗ് സെക്രട്ടറി എൻ.ടി.പ്രദീപ്, എസ്. ദിലീപ് കുമാർ, അജയകുമാർ, പവനൻ, അനീഷ്, വേണു, പ്രേംലാൽ, ഷിബി, ഷിജു, സുരേഷ്, സലിം, ഗോപി, രാമൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |