ഒറ്റപ്പാലം: പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ മേഖലയിലെ ഒന്നാംവിളയിറക്കാത്ത കർഷകർ കഴിഞ്ഞ കുറച്ചുകാലമായി പച്ചക്കറിക്കൃഷിയിലാണ് ഉപജീവനം കണ്ടെത്തുന്നത്. കുമ്പളം, മത്തൻ, വെള്ളരി തുടങ്ങിയ പച്ചക്കറികളും പയറുമാണ് ഈ മേഖലകളിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത്. ഇത്തവണ മെച്ചപ്പെട്ട വിളവ് ലഭിച്ചിട്ടും മാർക്കറ്റിൽ പച്ചക്കറികൾക്ക് ഉയർന്ന വിലയുണ്ടായിട്ടും അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നതാണ് കർഷകരുടെ പരാതി. വിളവെടുക്കുന്ന പച്ചക്കറികളുടെ സംഭരണത്തിന് മതിയായ സൗകര്യമില്ലാത്തതിനാൽ കിട്ടിയ വിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയാണ്.
പച്ചക്കറിക്കൃഷിയിൽ ഉത്പാദനം വർദ്ധിച്ചെങ്കിലും കർഷകരെ അലട്ടുന്ന പ്രശ്നം വിൽക്കാനൊരു ഇടമില്ലാത്തതാണ്. കൃഷിവകുപ്പിന്റെ ഇടപെടലുകളുണ്ടെങ്കിലും താങ്ങുവില ഉറപ്പാക്കി പണം നൽകി പച്ചക്കറി സംഭരിക്കണമെന്നാണ് കർഷകർ പറയുന്നത്. സൂക്ഷിച്ചുവെക്കാൻ കഴിയാത്തതിനാൽ പൊതുവിപണിയിലെത്തുന്ന പച്ചക്കറി കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയാണിപ്പോൾ.
ആഴ്ച ചന്തകൾ പര്യാപ്തമല്ല
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും കൃഷിവകുപ്പും ആഴ്ചച്ചന്തകൾ നടത്താറുണ്ടെങ്കിലും ദിവസവും പച്ചക്കറി കർഷകർക്ക് ഇത് സഹായകരമല്ല. ഒറ്റപ്പാലം ബ്ലോക്കിൽ പത്ത് കൃഷിഭവനുകളിലായി ഏകദേശം 500 കർഷകർ പച്ചക്കറിക്കൃഷി ചെയ്യുന്നവരാണ്. 250 ഏക്കറിലാണ് വിവിധ പഞ്ചായത്തുകളിലായി ഇത്രയും കർഷകർ ചേർന്ന് കൃഷിചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ഏക്കറിന്റെ വർദ്ധനവാണ് കൃഷിയിൽ ഈവർഷമുണ്ടായത്. വല്ലപ്പുഴയിൽ വർഷങ്ങളായി തരിശായി കിടന്നിരുന്ന 25 ഏക്കറിൽ പുതുതായി കൃഷിതുടങ്ങാനും സാധിച്ചു. ഏറ്റവും കൂടുതൽ കൃഷിനടക്കുന്നതും വല്ലപ്പുഴയിലാണ്. 60 ഏക്കറിലാണ് കൃഷി. നഗരപരിധിയായ ഷൊർണൂർ നഗരസഭയിലാണ് കുറവ് കൃഷിചെയ്യുന്നത്. പത്തേക്കറിൽ മാത്രമാണ് ഇവിടെയുള്ളത്. ഷൊർണൂർ, നെല്ലായ, അനങ്ങനടി, ലക്കിടി പ്രദേശങ്ങളിൽ കൃഷി കുറഞ്ഞുവരുന്നതായി കൃഷിവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല
ഓണക്കാലത്ത് ഏറ്റവും കൂടുതൽ പച്ചക്കറി വിപണിയിലെത്തിച്ചത് അമ്പലപ്പാറ, ചളവറ, തൃക്കടീരി, ഒറ്റപ്പാലം ഭാഗങ്ങളിൽ നിന്നാണ്. ഏറ്റവും കൂടുതൽ ചേന വിപണിയിലെത്തിയത് തൃക്കടീരിയിലെ കർഷകരുടെ മിടുക്കുകൊണ്ടായിരുന്നു. പന്തൽകൃഷി, തരിശുഭൂമിയിലെ കൃഷി, മറ്റുരീതിയിലുള്ള കൃഷികൾക്ക് ഹെക്ടറിനാണ് സഹായമെന്നതുകൊണ്ട് പലകർഷകർക്കും ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഓരോവർഷവും കൃഷിയിറക്കുന്ന സ്ഥലത്തിന്റെ അളവിൽ വർദ്ധനയും പുതിയ കർഷകർ ഈ രംഗത്തേക്ക് വരുന്നുമുണ്ടെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |