കോട്ടയം: ചങ്ങനാശ്ശേരി ദൃശ്യം മോഡൽ കൊലപാതകത്തിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി പിടിയിൽ. മാങ്ങാനം സ്വദേശികളായ ബിപിൻ, ബിനോയ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
ആര്യാട് പഞ്ചായത്തിലെ കിഴക്കേ തയ്യിൽ ബിന്ദുമോന്റെ മൃതദേഹം ചങ്ങനാശ്ശേരിയിലെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇവരുമായി ഗൂഢാലോചന നടത്തിയാണ് നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതിയായ മുത്തുകുമാർ ബിന്ദുമോനെ കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മുത്തുകുമാറിനെ കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം ബിപിനും ബിനോയ്ക്കും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ മാസം 26ന് നടന്ന കൊലപാതകത്തിന്റെ വിവരം ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് ബിന്ദുമോന്റെ അമ്മ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. അവിവാഹിതനായ ബിന്ദുമോൻ ബി ജെ പി പ്രവർത്തകനാണ്. ബിന്ദുമോനെ ചങ്ങനാശേരി പൂവത്തെ വാടക വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് കൊന്നശേഷം കുഴിച്ചിടുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് അറസ്റ്റിലായ മുഖ്യപ്രതി മുത്തുകുമാർ മൊഴിനൽകിയത്.
ഭാര്യയ്ക്ക് ബിന്ദുമോനുമായി അടുപ്പമുണ്ടെന്ന് മുത്തുകുമാർ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് മുത്തുകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിൽ കൂട്ടുപ്രതികളായ ബിപിനും ബിനോയിയും കൊയമ്പത്തൂരിലേയ്ക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |