കോഴിക്കോട്: അറിവാണ് സാമ്പത്തിക സാമൂഹിക വളർച്ചയുടെ അടിത്തറയെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ഒഡീഷയിലെ കെ.ഐ.ഐ.ടിയുടെ 18-ാമത് വാർഷിക കോൺവൊക്കേഷനിൽ 2022ലെ ബാച്ചിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജതജൂബിലി ആഘോഷിക്കുന്ന കെ.ഐ.ഐ.ടി രാജ്യത്തെ സാങ്കേതിക, പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധേയരാണെന്നും ദേശീയ, അന്തർദേശീയ അക്രഡിറ്റേഷനുകൾ കരസ്ഥമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് പാർലമെന്റ് അംഗം ജോൺ ഡെസ്മണ്ട് ഫോബ്സ് ആൻഡേഴ്സൺ (ലോർഡ് വേവർലി) മുഖ്യാതിഥിയായി. ഹിമാൻഷു ഗുലാത്തി (പാർലമെന്റ് അംഗം, നോർവേ), ബിഷോ പരാജുലി (റപ്രസന്ററ്റീവ് ആൻഡ് കൺട്രി ഡയറക്ടർ, ഡബ്ല്യു.എഫ്.പി ഇന്ത്യ), ആൻഡ്രിയാസ് ജാൻ (സീനിയർ ഫോറിൻ പോളിസി അഡ്വൈസർ, ജർമ്മനി), ഡോ. ദീപ മാലിക് (പത്മശ്രീ, ഖേൽ രത്ന, അർജുന അവാർഡ് ജേതാവും പാരാലിമ്പിക് കമ്മിറ്റി ഒഫ് ഇന്ത്യ പ്രസിഡന്റും), കെ. സുബ്രഹ്മണ്യൻ (ആഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ, എക്സിക്യുട്ടീവ് വൈസ് ചെയർമാൻ), പ്രബോധ് മൊഹന്തി (മാനേജിംഗ് ഡയറക്ടർ, എസ്.എൻ. മൊഹന്തി ഗ്രൂപ്പ്) എന്നിവരെ ആദരിച്ചു. 8,123 വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി.
കെ.ഐ.ഐ.ടി ചാൻസലർ അശോക് കുമാർ പരിജ അദ്ധ്യക്ഷത വഹിച്ചു. നോബൽ ജേതാവായ ഡോ.റിഗോബെർട്ട മെഞ്ചുത്, പ്രൊഫ. അച്യുത സാമന്ത, പ്രോ ചാൻസലർ ഡോ.എസ്.കെ. ആചാര്യ, വൈസ് ചാൻസലർ പ്രൊഫ. സസ്മിത സാമന്ത, രജിസ്ട്രാർ പ്രൊഫ.ജെ.ആർ.മൊഹന്തി എന്നിവർ പ്രസംഗിച്ചു.
മികച്ച അക്കാഡമിക് പ്രകടനത്തിന് 71 വിദ്യാർത്ഥികൾക്ക് മെഡലുകൾ നൽകി. മികച്ച ഓൾറൗണ്ട്, അക്കാഡമിക് പ്രകടനങ്ങൾക്ക് മൂന്ന് വിദ്യാർത്ഥികൾക്ക് സ്വർണമെഡലുകൾ ലഭിച്ചു. 34 വിദ്യാർത്ഥികൾക്ക് ചാൻസലറുടെ സ്വർണമെഡലുകളും 30പേർക്ക് വൈസ് ചാൻസലറുടെ സിൽവർ മെഡലുകളും ലഭിച്ചു. നാനിബാല മെമ്മോറിയൽ ഗോൾഡ് മെഡൽ, കൃഷ്ണ ചന്ദ്ര പാണ്ഡ മെമ്മോറിയൽ ഗോൾഡ് മെഡൽ, പി.കെ.ബാൽ മെമ്മോറിയൽ ഗോൾഡ് മെഡൽ, പി.പി.എൽ ഗോൾഡ് മെഡൽ എന്നിവയും ചടങ്ങിൽ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |