നോയിഡ: നവരാത്രി ആഘോഷങ്ങൾക്കിടയിൽ താരമായി യോഗി ആദിത്യ നാഥും ബുൾഡോസറും. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന ദസറ ആഘോഷങ്ങൾക്കിടയിൽ ആയിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെയും ഒപ്പം ബുൾഡോറിന്റയും ടാബ്ളോ പ്രത്യക്ഷപ്പെട്ടത്. യോഗി ആദിത്യനാഥിന് സമാനമായ കാവി വസ്ത്രവും ഒപ്പം അംഗരക്ഷകരുമായി പ്രത്യക്ഷപ്പെട്ട അപരന് ആഘോഷത്തിന്റെ ഭാഗമാകാനെത്തിയ ജനാവലിയുടെ വലിയ സ്വീകരണമാണ് ലഭിച്ചത്.
ദസറ റാലിയിലെ തുറന്ന വാഹനങ്ങളിൽ ഏർപ്പെടുത്തിയ ടാബ്ളോകളിൽ ഒന്നായിരുന്നു ബുൾഡോസറിനോടൊപ്പമുള്ള യോഗി ആദിത്യനാഥ്. പുഷ്പവൃഷ്ടി കൊണ്ടും യോഗി ആദിത്യനാഥിനും ശ്രീരാമനും ജയ് വിളിച്ച് കൊണ്ടുമായിരുന്നു ജനങ്ങൾ ടാബ്ളോ സ്വീകരിച്ചത്. മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ അടക്കം വീടുകളും സ്ഥാപനങ്ങളും യോഗി സർക്കാരിന്റെ കാലത്ത് ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നത് യു പിയിൽ ഒരു സാധാരണ കാഴ്ചയായി മാറിയിരുന്നു. അത് കൊണ്ട് തന്നെ യോഗി സർക്കാരിന്റെ കനത്ത നിലപാടുകളുടെ പ്രതീകമായി 'ബാബാ കാ ബുൾഡോസർ' എന്ന വിളിപ്പേര് ഇന്ത്യയൊട്ടാകെ ബി ജെ പി അനുകൂലികൾ ഉപയോഗിച്ച് വരുന്നുണ്ട്. ഹിന്ദു-മുസ്ലീം ലഹളയ്ക്ക് ശേഷം ഡൽഹിയിലും സമാന നടപടി സ്വീകരിച്ചിരുന്നു. കൂടാതെ ഇന്ത്യയുടെ 75-ാം സ്വതന്ത്രലബ്ധിയുടെ ഭാഗമായി അമേരിക്കയിലെ ഇന്ത്യൻ വംശജർ ബുൾഡോസറുകളും യോഗി അനുകൂല ബാനറുകളും ഉപയോഗിച്ച് ന്യൂജേഴ്സിയിൽ നടത്തിയ റാലിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
അതേ സമയം ഗൊരഖ്പൂർ മൃഗശാലയിലെ പുള്ളിപ്പുലിയെ കൈയിലെടുത്ത് കുപ്പിപ്പാൽ നൽകുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇന്നലെയാണ് യോഗി മൃഗശാല സന്ദർശിച്ചത്. രവി കിഷൻ എം.പി, മൃഗശാലയിലെ ജീവനക്കാർ തുടങ്ങിയവർ യോഗിക്കൊപ്പമുണ്ടായിരുന്നു. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാൻ സുവോളജിക്കൽ പാർക്ക് എന്നറിയപ്പെടുന്ന മൃഗശാല കഴിഞ്ഞ വർഷം മാർച്ചിലാണ് യോഗി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പാൽ കൊടുത്തപ്പോൾ ആദ്യം കുടിക്കാൻ കൂട്ടാക്കാത്ത പുലിക്കുട്ടി പിന്നീട് ഡോക്ടർമാരുടെ ഇടപെടലോടെ പാൽ കുടിക്കുകയായിരുന്നു. യു പി സർക്കാരിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയായിരുന്നു മൃഗശാല സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |