തിരുവനന്തപുരം: കല്ലാർ വട്ടക്കയത്തിൽ ഒഴുക്കിൽപ്പെട്ട് ബീമാപള്ളി സ്വദേശികളായ മൂന്ന് പേർ മരിച്ച സ്ഥലത്ത് മദ്യപിച്ച് പ്രദേശവാസികൾ. മരണക്കയത്തിന്റെ സാന്നിധ്യം മൂലം കനത്ത അപകടസാധ്യത നിലനിൽക്കുന്ന പ്രദേശത്ത് പൊലീസിന്റെ വിലക്കുകൾ ലംഘിച്ചായിരുന്നു മദ്യസേവ നടന്നത്. ഉച്ചയോടെ വനമേഖലയോട് ചേർന്ന സംഭവസ്ഥലത്തെത്തിയ മദ്യപസംഘം കൂട്ടത്തിൽ അവശനിലയിലായ ഒരാളെ നദിയിൽ മുക്കിയെടുക്കുകയും ചെയ്തതായാണ് ദൃക്സാക്ഷികളിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസത്തെ അപകടമരണത്തിന് ശേഷം കനത്ത ജാഗ്രതയിലായിരുന്ന സമീപത്തെ റിസോർട്ടിലെ ജീവനക്കാർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തിച്ചേർന്നപ്പോഴേയ്ക്കും ഇവർ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടിരുന്നു. വീഡിയോ ദൃശ്യത്തിന്റയും ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ നമ്പരിന്റയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മരണക്കയമായ വട്ടക്കയത്തിൽ 20 വർഷത്തിനിടെ 39 പേരുടെ ജീവനാണ് പൊലിഞ്ഞുവീണത്. കല്ലാറിൽ ഏറ്റവും കൂടുതൽ മരണം നടന്നതും വട്ടക്കയത്തിൽ തന്നെ. മരണം പതിയിരിക്കുന്ന വട്ടക്കയത്തിൽ അറിഞ്ഞുകൊണ്ട് ആരും കുളിക്കാനിറങ്ങാറില്ല. മറ്റ് ജില്ലകളിൽ നിന്നുമെത്തുന്നവരാണ് വട്ടക്കയത്തിൽ വീണ് മരിച്ചവരിൽ ഭൂരിഭാഗവും. പൊന്മുടി- വിതുര റോഡിൽ ചേർന്നുള്ള വട്ടക്കയത്തിന് ഇരുപത് അടിയോളം താഴ്ചയുണ്ട്. ഇവിടെ മുങ്ങിമരിച്ചവരുടെ കണക്ക് നിരത്തി നിരവധി അപായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളിക്കാനിറങ്ങുന്നവർ ആരും ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ദിവസം ബീമാപള്ളിയിൽ നിന്നെത്തിയ എട്ടംഗ സംഘത്തോടും വട്ടക്കയത്തിൽ നടന്ന അപകടമരണങ്ങളെ കുറിച്ചും, അപകടം പതിയിരിക്കുന്ന കയങ്ങളെകുറിച്ചും നാട്ടുകാർ പറഞ്ഞിരുന്നു. രണ്ട് മാസം മുൻപ് പോത്തൻകോട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചപ്പോൾ അപകടമരണത്തിന് തടയിടുന്നതിനായി വിതുര പൊലീസും പഞ്ചായത്തും ചേർന്ന് വട്ടക്കയം ഭാഗത്ത് മുള്ളുവേലി കെട്ടി അടയ്ക്കുകയും, അപായബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരുമാസം പിന്നിട്ടപ്പോൾ മുള്ളുവേലി തകർത്ത് വീണ്ടും സഞ്ചാരികൾ വട്ടക്കയത്തിൽ ഇറങ്ങി കുളിക്കുന്ന സ്ഥിതി സംജാതമാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |