കൊച്ചി: കളിയും ചിരിയുമായി ഊട്ടിയിലേക്ക് വിനോദയാത്രപോയ സംഘത്തിലെ 5 വിദ്യാർത്ഥികളുടേയും അദ്ധ്യാപകന്റെയും ചേതനയറ്റ ശരീരങ്ങൾ വിലാപയാത്രയായി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ കൊണ്ടുവന്നകാഴ്ച മുളന്തുരുത്തി ഗ്രാമത്തിന്റെ തീരാനൊമ്പരമായി.
കായികാദ്ധ്യാപകൻ വി.കെ. വിഷ്ണു (33), പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ജന അജിത് (17), സി.എസ്. ഇമ്മാനുവൽ (17), പത്താംക്ളാസ് വിദ്യാർത്ഥികളായ ക്രിസ് വിന്റർബോൺ തോമസ് (15), ദിയ രാജേഷ് (15), എൽന ജോസ് (15) എന്നിവരുടെ ചേതനയറ്റ ശരീരമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് 6 ആംബുലൻസുകളിലായി സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് കൊണ്ടുവന്നത്.
രാവിലെമുതൽ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ വൻജനാവലി അവരെ അവസാനമായി ഒരു നോക്കുകാണാൻ സ്കൂളിൽ എത്തിയിരുന്നു.
2.45ന് പോത്തൻകോട് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസിൽ എൽന ജോസിന്റെ മൃതദേഹമാണ് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ അദ്ധ്യാപകൻ വിഷ്ണു, വിദ്യാർത്ഥികളായ ക്രിസ് , ഇമ്മാനുവൽ, ദിയ, അഞ്ജന എന്നിവരുടേയും മൃതദേഹമെത്തിയപ്പോൾ കണ്ടുനിന്നവർ വാവിട്ടുനിലവിളിച്ചു. തലേദിവസം ചിരിച്ചുകളിച്ച് യാത്രപറഞ്ഞുപോയ പ്രിയപ്പെട്ട കുട്ടികളുടെ ചേതനയറ്റ ശരീരം കാണാനാവാതെ അദ്ധ്യാപികമാർ സ്റ്റാഫ് റൂമിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.
മന്ത്രിമാരായ ആന്റണി രാജു, മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ കെ. ബാബു, അനൂപ് ജേക്കബ്, പി.വി. ശ്രീനിജൻ, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി എന്നിവരടക്കം സ്കൂളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
വസതികളിലെ അന്ത്യകർമ്മങ്ങൾക്കുശേഷം വിഷ്ണുവിന്റേയും ദിയ രാജേഷിന്റേയും മൃതദേഹം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിലും ഇമ്മാനുവലിന്റെ മൃതദേഹം ആരക്കുന്നം സെന്റ് ജോർജ് പള്ളി സെമിത്തേരിയിലും ക്രിസ് വിന്റർ ബോൺ തോമസിന്റെ മൃതദേഹം മാർ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിലും അഞ്ജന അജിത്തിനെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലും സംസ്കരിച്ചു. എൽന ജോസിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |