കൊച്ചി:നടിയെ ആക്രമിച്ചത് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറിയ ശബ്ദരേഖകൾ മുഖ്യപ്രതി ദിലീപിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യഥാർത്ഥ ശബ്ദമാണെന്ന് ഫോറൻസിക് റിപ്പോർട്ട്. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം കാണിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന പരിശോധനാഫലം ഫോറൻസിക് ലാബ് കോടതിയിൽ സമർപ്പിച്ചു. ഇതിന്റെ പകർപ്പ് അന്വേഷണസംഘത്തിന് ലഭിച്ചു.
ടാബിൽ പകർത്തിയ നാല്പത് റെക്കാഡിംഗുകളാണ് ബാലചന്ദ്രകുമാർ കൈമാറിയത്. ഇതിൽ ചിലത് പുറത്തുവന്നിരുന്നു. ശബ്ദരേഖകളിൽ ചിലത് തന്റേതാണെന്നും എന്നാൽ നിർണായകമായ ശബ്ദരേഖകൾ മിമിക്രിയാണെന്നുമായിരുന്നു ചോദ്യം ചെയ്യലിൽ ദിലീപിന്റെ വാദം. ഈ മൊഴികളെല്ലാം തള്ളുന്നതാണ് ഫോറൻസിക് റിപ്പോർട്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു.
ടാബിൽ റെക്കാഡ് ചെയ്ത ശബ്ദം യഥാർത്ഥമാണെന്നും കൃത്രിമം കാട്ടിയിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനൊപ്പമിരുത്തിയുള്ള ചോദ്യംചെയ്യലിൽ ആവർത്തിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് ദിലീപ്, സഹോദരീ ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിച്ച് ശബ്ദസാമ്പിളുകൾ ശേഖരിച്ചത്. ശബ്ദരേഖകൾ മഞ്ജു വാര്യരേയും ദിലീപിന്റെ അടുത്ത സുഹൃത്തുക്കളെയും കേൾപ്പിച്ച് ആധികാരികത ഉറപ്പിച്ചിരുന്നു. വർഷങ്ങളോളം അടുപ്പമുള്ളവർ ശബ്ദവും കൈയക്ഷരവും തിരിച്ചറിയുന്നത് കേസിന് ബലം നൽകുമെന്നായിരുന്നു നിയമോപദേശം. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതോടെ കൂടുതൽ ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ. ഇതിന് തെളിവായി ചില ശബ്ദരേഖകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. ഈ കേസിൽ താനല്ല, മറ്റൊരു സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടതെന്നും അവരെ രക്ഷിക്കാൻ ശ്രമിച്ചാണ് താൻ കുടുങ്ങിയതെന്നും ദിലീപ് പറയുന്ന ഓഡിയോയും ഉണ്ടായിരുന്നു. ഇതടക്കമുള്ള ശബ്ദരേഖകളാണ് യഥാർത്ഥമെന്ന് തെളിഞ്ഞത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘം ഈ ഫോറൻസിക് ഫലം വിചാരണക്കോടതിയിൽ സമർപ്പിക്കും.
ദിലീപിനെതിരെ കൂടുതൽ
കുറ്റങ്ങൾ: വാദം തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വിചാരണക്കോടതിയിൽ പ്രോസിക്യൂഷന്റെ വാദം നടന്നു. പ്രതിഭാഗത്തിന്റെ വാദം 13ന് നടക്കും. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപിന് ലഭിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്തിയത്. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ ക്രൈംബ്രാഞ്ച് സമർപ്പിച്ച തുടരന്വേഷണറിപ്പോർട്ടിൽ പ്രതിചേർത്തു. തെളിവുനശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ആരോപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |