തിരുവനന്തപുരം:ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ ഉണ്ടെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന വംശീയ വിരോധം തുറന്നുവിടാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വസ്തുതാ വിരുദ്ധമാണ് ഈ പ്രചാരണം. ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന നുണ സംഘപരിവാർ വർഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം പൊടിതട്ടിയെടുക്കുകയാണ് ആർ.എസ്.എസ്.
പ്രത്യുൽപ്പാദന നിരക്കുമായി (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് ) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വർദ്ധന കണക്കാക്കുന്നത്. ഇരുപത് വർഷത്തിനിടെ മുസ്ലിം സമുദായത്തിലെ പ്രത്യുൽപ്പാദന നിരക്ക് കുറയുന്നതായാണ് കേന്ദ്രത്തിന്റെ 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവേ സൂചിപ്പിക്കുന്നത്.അതിൽ ഹിന്ദു, മുസ്ലിം സമുദായങ്ങളിലെ പ്രത്യുൽപ്പാദന നിരക്ക് യഥാക്രമം 1.9ശതമാനവും 2.3 ശതമാനവും ആണ്. വ്യത്യാസം വെറും 0.4%. മുസ്ലിം സമുദായത്തിലെ ഫെർട്ടിലിറ്റി റേറ്റ് 2015 -16 ൽ 2.6% ആയിരുന്നത് 2019-21 ൽ 2.3% ആയി കുറഞ്ഞു. 1992-93 ൽ ഇത് 4.4 % ആയിരുന്നു. ഇരുപതു വർഷങ്ങൾക്കിടെ ഹിന്ദുക്കളുടെ ഫെർട്ടിലിറ്റി നിരക്കിൽ 41.2 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ മുസ്ലിങ്ങൾക്കിടയിൽ 46.5 ശതമാനമാണ് കുറവുണ്ടായത്.
സെൻസസ് പ്രകാരം ഹിന്ദു ജനസംഖ്യാ വർദ്ധന 3.1 ശതമാനം ഇടിഞ്ഞു. മുസ്ലിം ജനസംഖ്യാ വർദ്ധനവിൽ 4.7 ശതമാനം ഇടിവുണ്ടായി. ഈ കണക്കുകൾ ഉള്ളപ്പോഴാണ് ആർ.എസ്.എസ് തെറ്റായ കാര്യങ്ങൾ പറഞ്ഞ് വർഗീയത പരത്തുന്നത്. മതാടിസ്ഥാനത്തിൽ പൗരത്വത്തെ നിർവ്വചിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആവർത്തിക്കുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളുടെ തുടർച്ചയാണ് ആർ.എസ്.എസ് മേധാവിയുടെ പ്രസംഗം.
സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം തിരഞ്ഞെടുപ്പുകളാണ്. വിദ്വേഷരാഷ്ട്രീയം വളർത്തി തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |