കൊല്ലം: 51 ഗ്രാം എം.ഡി.എയുമായി മൂന്ന് യുവാക്കൾ കൊല്ലം എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. കരുനാഗപ്പള്ളി കല്ലേലിഭാഗം കടവിൽ തെക്കേതിൽ വീട്ടിൽ അനന്തു(25), ശൂരനാട് വടക്ക് ചരിഞ്ഞയ്യത്ത് വീട്ടിൽ പ്രവീൺ(22), കല്ലേലിഭാഗം തൊടിയൂർ അൻസിൽ നിവാസിൽ അഹിനസ് (22) എന്നിവരാണ് പിടിയിലായത്.
തൊടിയൂർ ഇടക്കുളങ്ങരയിലെ ഒരു വീട്ടിൽ യുവാക്കൾ തമ്പടിക്കുന്നതായും ഇവരിൽ പലരും ഇതര സംസ്ഥാനങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്തുവരുന്നതായും എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് ഷാഡോ സംഘം നടത്തിയ അന്വേഷണത്തിൽ ഈ സംഘം ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി വസ്തുക്കൾ കരുനാഗപ്പള്ളി മേഖലയിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തിവരുന്നതായി സൂചന ലഭിച്ചു.
തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ അഹിനസിന്റെ വീട്ടിൽ നിന്നാണ് മൂവരും പിടിയിലായത്.
അനന്തവും പ്രവീണും ആഡംബര ബൈക്കിൽ ബാംഗ്ലൂരിൽ പോയി അവിടെനിന്നും ഒരു ലക്ഷം രൂപയ്ക്ക് 50 ഗ്രാം എം.ഡി.എ വാങ്ങുകയായിരുന്നു. ഇത് വില്പനയ്ക്കായി അഹിനസിന്റെ വീട്ടിൽ വച്ച് ചെറിയ പാക്കറ്റുകളിൽ ആക്കുന്നതിനിടയിലാണ് പിടിയിലായത്. എം.ഡി.എം വാങ്ങാൻ പോയ പ്രവീണിന്റെ ബൈക്കും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ രഘു. കെ.ജി ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ് .എസ്. എസ്, അജിത്ത്. ബി.എസ്, മുഹമ്മദ് കാഹിൽ ബഷീർ, അജീഷ് ബാബു.വി, ജൂലിയൻ ക്രൂസ്, ഗോപകുമാർ.ജി എന്നിവരും വനിതാ സി.ഇ.ഒമാരായ ഗംഗ. ജി , ശാലിനി ശശി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |