കണ്ണൂർ: നാർക്കോട്ടിക്ക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി -കണ്ണൂർ ദേശീയപാതയിൽ തോട്ടടയിൽ നടത്തിയ വാഹന പരിശോധനയിൽ ആഢംബര കാറിൽ കടത്തുകയായിരുന്ന ആറു ലക്ഷം വിലവരുന്ന മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമായി ഒരാൾ പിടിയിൽ. പാട്യം പത്തായക്കുന്ന് സ്വദേശി കെ. മുഹമ്മദ് ഷാനിലി (29) നെയാണ് കണ്ണൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന 191 എൽ.എസ്.ഡി സ്റ്റാമ്പും 6.443 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്.
കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് മുഹമ്മദ് ഷാനിൽ. കൊറിയർ വഴിയാണ് ഷാനിലിന് മയക്കുമരുന്നുകൾ എത്തുന്നത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസിലാണ് കൊറിയർ വരുന്നത്. കുറേ കാലമായി എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. മുമ്പും ഷാനിൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. കണ്ണൂർ തഹസിൽദാർ ചന്ദ്രബോസ് ദേഹ പരിശോധനക്ക് നേതൃത്വം നൽകി. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ്, എൻ.വി പ്രവീൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എൻ. റിഷാദ് സി.എച്ച്, രജിത്ത് കുമാർ എൻ, എം. സജിത്ത്, ടി. അനീഷ്, സീനിയർ എക്‌സൈസ് ഡ്രൈവർ സി. അജിത്ത്, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗം പി. ജലീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |