■ചട്ടങ്ങൾ ചവറ്റുകുട്ടയിൽ
കൊച്ചി: റോഡുകളിൽ കുട്ടികളുടെ കൂട്ടക്കുരുതി ആവർത്തിക്കുമ്പോഴും, പഠനയാത്രകൾ രാത്രിയിൽ പാടില്ലെന്നതടക്കമുള്ള ചട്ടങ്ങൾക്ക് പുല്ലുവില. വിദ്യാലയങ്ങളിൽ നിന്ന് രാത്രി ഒൻപതിനും പുലർച്ചെ 6നും ഇടയിൽ യാത്രകൾ പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. യാത്ര ആസൂത്രണം ചെയ്യുന്നതു മുതൽ പാലിക്കേണ്ട കാര്യങ്ങളിൽ 2007 മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അനുമതി
വാങ്ങണം
സി.ബി.എസ്.ഇ സ്കൂളുകളാണെങ്കിലും യാത്രയുടെ വിശദാംശങ്ങൾ നൽകി ഡി.ഇ.ഒയുടെ അനുമതി വാങ്ങണമെന്നാണ് നിയമം. പ്ലസ് ടു ആണെങ്കിൽ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെയും. സന്ദർശിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത, സുരക്ഷാസംവിധാനം എന്നിവയെക്കുറിച്ച് മുൻകൂട്ടി ധാരണയുണ്ടാകണം. താമസം, ഓരോ ദിവസവും സന്ദർശിക്കുന്ന സ്ഥലം, പുറപ്പെടുന്നതും തിരികെയെത്തുന്നതുമായ സമയം തുടങ്ങിയവയും
അറിയിക്കണം. വിശദാംശങ്ങൾ സ്കൂളിൽ സൂക്ഷിക്കണം.
കുത്തി നിറയ്ക്കരുത്
വാഹനത്തിന് സാങ്കേതിക തകരാറോ, അമിതവേഗമോ ഇല്ലെന്നും അനുവദനീയമായതിലും കൂടുതൽ പേർ യാത്ര ചെയ്യുന്നില്ലെന്നും മേൽനോട്ടം വഹിക്കുന്ന അദ്ധ്യാപകർ ഉറപ്പാക്കണം. പ്രിൻസിപ്പൽ, പ്രധാന അദ്ധ്യാപകൻ എന്നിവരുടെ അഭാവത്തിൽ മുതിർന്ന അദ്ധ്യാപകരാരെങ്കിലും കൂടെയുണ്ടാകണം. 15 വിദ്യാർത്ഥികൾക്ക് ഒരദ്ധ്യാപകൻ എന്നതാണ് അനുപാതം. പഠനവുമായി ബന്ധപ്പെട്ടതും എല്ലാ കുട്ടികളുടെയും സാമ്പത്തിക സ്ഥിതിക്ക് യോജിച്ചതുമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കണം. യാത്രാപരിപാടികൾ, താമസം തുടങ്ങിയ കാര്യങ്ങൾ പി.ടി.എയുമായി ധാരണയിലെത്തണം.
മറ്റു നിർദേശങ്ങൾ
■ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പു വരുത്തി രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം വാങ്ങണം.
■ റോപ്പ് വേ, അമ്യൂസ്‌മെന്റ് സംവിധാനങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം.
■വനത്തിലൂടെയും വെള്ളത്തിലൂടെയുമുള്ള യാത്രയിലും വന്യമൃഗ സങ്കേതങ്ങൾ സന്ദർശിക്കുമ്പോഴും ബന്ധപ്പെട്ട അധികൃതരെ മുൻകൂട്ടി അറിയിക്കണം. അംഗീകൃത ഗൈഡ് ഒപ്പമുണ്ടാകണം.
■ യാത്രയ്ക്കു ശേഷം കുട്ടികൾ രക്ഷിതാക്കളുടെയടുത്ത് എത്തിയെന്നുറപ്പാക്കി ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് റിപ്പോർട്ട് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |