മലപ്പുറം: കസ്റ്റംസും പൊലീസും പരിശോധന ശക്തമാക്കിയിട്ടും കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്തിന് കുറവില്ല. മൂന്നാഴ്ചയ്ക്കിടെ 20 കിലോ സ്വർണ്ണമാണ് പിടികൂടിയത്. വിപണിയിൽ 10 കോടിയോളം രൂപ വില വരും. വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാരടക്കം 16 പേർ പിടിയിലായി.
17.208 കിലോഗ്രാം സ്വർണ്ണമാണ് കസ്റ്റംസും ഡി.ആർ.ഐ സംഘവും പിടികൂടിയത്. എട്ടര കോടിയോളം രൂപയുടെ സ്വർണ്ണമാണിത്. മൂന്ന് പേരിൽ നിന്നായി 2.914 കിലോഗ്രാമിന്റെ 1.49 കോടിയുടെ സ്വർണ്ണമാണ് പൊലീസ് പിടികൂടിയത്. വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പരിശോധന മറികടന്ന് പുറത്തെത്തിച്ച സ്വർണ്ണമാണിത്.
പിടിക്കപ്പെടുന്ന സ്വർണ്ണത്തിന്റെ പലയിരട്ടി പിടിക്കപ്പെടാതെ പോവുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയിലാണ് വിവരം ചോർന്നുകിട്ടാറുള്ളത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരിൽ നിന്ന് തുടർച്ചയായി പൊലീസ് സ്വർണ്ണം പിടികൂടുകയും കസ്റ്റംസ് സൂപ്രണ്ട് തന്നെ പിടിയിലാവുകയും ചെയ്തത് കസ്റ്റംസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. പിന്നാലെ കസ്റ്റംസ് പരിശോധന കൂടുതൽ കാര്യക്ഷമാക്കിയതാണ് ഇത്രയധികം സ്വർണ്ണം പിടിക്കപ്പെടാൻ കാരണം.
വീണ്ടും ജീവനക്കാർ
എയർലൈൻസ് കമ്പനിയുടെ സൂപ്പർവൈസർ, കസ്റ്റമർ സർവീസ് ഏജന്റ് അടക്കം മൂന്ന് ജീവനക്കാർ പിടിയിലായിട്ടുണ്ട്. രണ്ടര കോടി രൂപ വില വരുന്ന 4.9 കിലോഗ്രാം സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ സഹായിക്കുന്നതിനിടെയാണ് സൂപ്പർവൈസറും കസ്റ്റമർ സർവീസ് ഏജന്റും കസ്റ്റംസിന്റെ പിടിയിലായത്. 500 ഗ്രാം സ്വർണ്ണം ഷൂസിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ക്ലീനിംഗ് ജീവനക്കാരനും പിടിയിലായി. നാല് കുട്ടികളുമായി എത്തിയ വയനാട് സ്വദേശിയായ സ്ത്രീയിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1,077 ഗ്രാം സ്വർണ്ണം പിടികൂടിയിരുന്നു. സ്വർണ്ണത്തിന് മുകളിൽ മറ്റ് ലോഹങ്ങൾ പൂശി കടത്താറുണ്ടെങ്കിൽ മറ്റ് ലോഹങ്ങൾക്കൊപ്പം സ്വർണ്ണം ഉരുക്കിച്ചേർത്ത് കടത്തുന്നതിനും കരിപ്പൂർ സാക്ഷിയായി. അൽഐനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി സൈക്കിൾ പാർട്സിന്റെ രൂപത്തിലാണ് സ്വർണ്ണം കടത്തിയത്. സിങ്ക്, നിക്കൽ, സിൽവർ എന്നിവയ്ക്കൊപ്പം കലർത്തിയ സ്വർണ്ണം എട്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് വേർതിരിച്ചെടുക്കാനായത്. 52.78 ലക്ഷം രൂപയുടെ സ്വർണ്ണമായിരുന്നു ഇത്. ശരീരത്തിൽ ക്യാപ്‌സ്യൂളുകളാക്കി കടത്തുന്നത് പലപ്പോഴും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടുന്നത്. കുറ്റം സമ്മതിക്കാത്തതിനാൽ ആശുപത്രിയിലെത്തിച്ചുള്ള എക്‌സ്റേയിൽ വയറിനുള്ളിൽ ക്യാപ്സൂളുകളാക്കി സ്വർണ്ണം സൂക്ഷിച്ചത് കണ്ടെത്താറാണ് പതിവ്.
നാല് മലപ്പുറത്തുകാർ
സ്വർണ്ണക്കടത്തിന് 16 പേർ പിടിയിലായപ്പോൾ ഇതിൽ അഞ്ച് പേർ മലപ്പുറത്തുകാരാണ്. കോഴിക്കോട് - 4, കണ്ണൂർ - 1, വയനാട് - 3, കാസർകോട് - മൂന്ന് എന്നിങ്ങനെയാണിത്. അഞ്ച് പേർ ജിദ്ദയിൽ നിന്നും ബാക്കിയുള്ളവർ യു.എ.ഇയിലെ ദുബായ്, അൽഐൻ, ഷാർജ്ജ വിമാനത്താവളങ്ങൾ വഴി കരിപ്പൂരിൽ വന്നിറങ്ങിയവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |