കൊച്ചി: കൊച്ചി പുറംകടലിൽ ഉരുവിൽ കടത്താൻ ശ്രമിച്ച 400 കോടിരൂപ വിലമതിക്കുന്ന 200 കിലോഗ്രാം ഹെറോയിനുമായി അഞ്ച് പാക്പൗരന്മാരും ഇറാൻ സ്വദേശിയും കോസ്റ്റ് ഗാർഡിന്റെ പിടിയിലായി. ഇവരെ കൊച്ചിയിലെത്തിച്ച് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കൊച്ചി യൂണിറ്റിന് കൈമാറി.
ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എൻ.സി.ബി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്. അറസ്റ്റ് ഇന്നുണ്ടായേക്കും. എൻ.ഐ.എയുടെയും ഇന്റലിജൻസ് ബ്യൂറോയുടെയും ഉന്നത ഉദ്യോഗസ്ഥരും ഇന്ന് പ്രതികളെ ചോദ്യംചെയ്യും.
കൊച്ചി പുറംകടൽവഴി ഉരു ശ്രീലങ്കയിൽ എത്തിക്കാനായിരുന്നു നീക്കമെന്നാണ് വിവരം. ഇവിടെനിന്ന് മറ്റുള്ളിടങ്ങളിലേക്ക് വിതരണം ചെയ്യാനായിരുന്നുവത്രെ ലഹരി മാഫിയയുടെ പദ്ധതി. പുലർച്ചെ പുറംകടലിൽ പരിശോധന നടത്തവേ സംശയം തോന്നിയ ഉരു കോസ്റ്റുഗാർഡ് പിന്തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. രഹസ്യ അറകളിൽനിന്നാണ് പാക്കറ്റുകളാക്കിയ നിലയിൽ ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന് നാവികസേനയുടെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെത്ത് ഉരുവുമായി രാവിലെ എട്ടരയോടെ മട്ടാഞ്ചേരിയിലെത്തി. ഇതിനകം എൻ.സി.ബി സംഘം കൊച്ചിതീരത്ത് എത്തിയിരുന്നു. പ്രതികളെ കപ്പലിൽവച്ച് നാവികസേന പ്രാഥമികമായി ചോദ്യംചെയ്തിരുന്നു. പുറംകടലിൽ നാവികസേനയും കോസ്റ്റുഗാർഡും തീരസുരക്ഷ ഉറപ്പാക്കാൻ റോന്തുചുറ്റുന്നുണ്ട്. ഇതിനിടെയാണ് ഉരു നേവിയുടെ കണ്ണിൽപ്പെട്ടത്.
ലക്ഷദ്വീപ് തീരംവഴി ഹെറോയിൻ കടത്താൻ ശ്രമിച്ച നാല് ബോട്ടുകളും ഹെറോയിനും ആയുധങ്ങളും നേരത്തെ രണ്ടുവട്ടം നാവികസേന പിടിച്ചെടുത്തിരുന്നു. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കെയാണ് പുറംകടലിൽവച്ച് വീണ്ടും ലഹരിവേട്ട നടന്നത്. ലോകത്ത് ഏറ്റവുമധികം ഹെറോയിൻ നിർമ്മിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. ഇവിടെനിന്ന് താലിബാന്റെ അറിവോടെ ഇറാൻതീരത്ത് എത്തിക്കുന്ന ലഹരിമരുന്ന് ബോട്ടുകളിൽ സൂക്ഷിച്ച് കടൽമാർഗം കടത്തുകയാണ് ചെയ്യുന്നത്. മത്സ്യബന്ധനത്തൊഴിലാളികളെന്ന വ്യാജേനെ പാക്, ഇറാൻ പൗരന്മാരാണ് ബോട്ടിൽ സഞ്ചരിക്കുന്നത്. യാത്ര തടയുന്നവരെ നേരിടാൻ ഇവർ ആയുധങ്ങളും സൂക്ഷിക്കുന്നത് പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |