തൃശൂർ: ഒരേക്ലാസിലെ മൂന്ന് ഉറ്റകൂട്ടുകാരുടെ വിയോഗമറിയാതെ അനീറ്റ വേദന കടിച്ചമർത്തി മയങ്ങുകയാണ്. വടക്കഞ്ചേരി ബസ് അപകടത്തിൽപ്പെട്ട് മുളങ്കുന്നത്തുകാവ് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനീറ്റ കൂട്ടുകാർ നഷ്ടമായെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. ആഹ്ലാദത്തോടെ സ്‌കൂളിൽ നിന്ന് പുറപ്പെട്ട അനീറ്റയും കുട്ടുകാരും പാട്ടും ഡാൻസും കണ്ട് യാത്രക്കിടെ മയങ്ങിപ്പോയിരുന്നു. 'ഇതിനിടെയാണ് എന്തോ ശബ്ദംകേട്ടത്. ഞെട്ടിയുണർന്നപ്പോൾ ബസ് എന്തിലോ ഇടിച്ച് മറിയുന്നത് കണ്ടു. ഇതിനിടെ അനീറ്റയുടെ മുഖം കമ്പിയിൽ ഇടിച്ചു. പിന്നീട് സംഭവിച്ചതൊന്നും മനസിലായില്ല, എല്ലാവരും കരച്ചിലിലായിരുന്നു." -അനീറ്റ പറഞ്ഞു. ഇതിനിടെ ആരൊക്കെയോ ചേർന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെന്നും അനീറ്റ ഓർത്തെടുത്തു. പോകുന്നതിനിടെ അനീറ്റ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞത്. പത്ത് എ ക്ലാസിലെ വിദ്യാർത്ഥികളാണ് കൂടുതലായും ബസിൽ ഉണ്ടായിരുന്നത്. കൂടാതെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. പത്താം ക്ലാസ് എ ഡിവിഷനിലെ 26 പേരിൽ 24 പേരും വിനോദയാത്രയ്ക്കെത്തിയിരുന്നു. മയക്കം ഉണർന്ന് അമ്മയോട് കൂട്ടുകാരെക്കുറിച്ച് അന്വേഷിക്കുമ്പോൾ ആർക്കും ഒന്നും പറ്റിയില്ലെന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കുകയാണ് അതേ സ്‌കൂളിലെ ജീവനക്കാരി കൂടിയായ അമ്മ രജനി. ബസിന്റെ ഇടതുവശത്തെ സീറ്റിലാണ് അനീറ്റ ഇരുന്നിരുന്നത്. മരിച്ചവരിൽ ഏറെയും വലതു ഭാഗത്ത് ഇരുന്നവരാണ്. പത്താംതരം എ ക്ലാസിൽ പഠിക്കുന്നവരിൽ ക്രിസ് വിന്റർ ബോൺ തോമസ്, ദിയ രാജേഷ്, എൽന ജോസ് എന്നിവരാണ് മരിച്ചത്. ഇളംതുരുത്തി കൂട്ടുങ്ങൽ ബിജുവിന്റെയും രജനിയുടെയും മകളാണ് അനീറ്റ. പ്ലസ് ടു വിദ്യാർത്ഥിയായ അമേയയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അമേയയുടെ കഴുത്തിനാണ് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |