ന്യൂഡൽഹി: ഡൽഹിയിലെ കേന്ദ്രീയ വിദ്യാലയത്തിൽ പതിനൊന്നുകാരിയെ രണ്ട് മുതിർന്ന വിദ്യാർത്ഥികൾ സ്‌കൂളിലെ ടോയ്ലറ്റിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. 11,12 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. കേന്ദ്രീയ വിദ്യാലയ സമിതിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്ലാസിലേക്ക് പോകുകയായിരുന്ന പെൺകുട്ടി സീനിയർ വിദ്യാർത്ഥികളുമായി കൂട്ടിയിടിച്ചിരുന്നു. തുടർന്ന് പെൺകുട്ടി ക്ഷമാപണം നടത്തി മടങ്ങി. എന്നാൽ പ്രതികളായ വിദ്യാർത്ഥികൾ പിന്നാലെ എത്തി പെൺകുട്ടിയെ കൈയേറ്റം ചെയ്യുകയും ടോയ്ലറ്റിൽ കൊണ്ടുപോയി പൂട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു.
ജൂലായിലായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതി ഒതുക്കി ആൺകുട്ടികളെ രക്ഷിക്കാൻ സ്‌കൂളിലെ അദ്ധ്യാപിക ശ്രമിച്ചെന്നും പരാതിയുണ്ട്. എന്നാൽ ഡൽഹി വനിതാ കമ്മിഷൻ വിഷയം ഉയർത്തിക്കാട്ടിയതോടെ പെൺകുട്ടി ചൊവ്വാഴ്ച പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവം ഗൗരവമുള്ളതാണെന്ന് പറഞ്ഞ വനിതാ കമ്മിഷൻ ഡൽഹി പൊലീസിനും സ്‌കൂൾ പ്രിൻസിപ്പലിനും നോട്ടീസ് അയച്ചു. സംഭവം എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലെന്ന് സ്‌കൂൾ അധികൃതർ വിശദീകരണം നൽകണം. എന്നാൽ പൊലീസ് അന്വേഷണത്തെ തുടർന്നാണ് സംഭവം അറിഞ്ഞതെന്നും പെൺകുട്ടിയോ മാതാപിതാക്കളോ പ്രിൻസിപ്പലിനെ വിവരം അറിയിച്ചിട്ടില്ലെന്നും കേന്ദ്രീയ വിദ്യാലയ സംഗതൻ അധികൃതർ വ്യക്തമാക്കി.എന്നാൽ സംഭവം അദ്ധ്യാപികയെ അറിയിച്ചിരുന്നതായി ഡൽഹി വനിത കമ്മിഷൻ ചെയർപെഴ്സൺ സ്വാതി മാലിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |