സിൽഹത്ത് : ബംഗ്ലാദേശിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി ഇന്ത്യ ആറ് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിമുതലാണ് മത്സരം. ഇന്നലെ തായ്‌ലാൻഡിൽ നിന്ന് അട്ടിമറിത്തോൽവി ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാൻ.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിനും രണ്ടാം മത്സരത്തിൽ മലേഷ്യയെ 30 റൺസിനും തോൽപ്പിച്ചിരുന്ന ഇന്ത്യ ചൊവ്വാഴ്ച നടന്ന മൂന്നാം മത്സരത്തിൽ യു.എ.ഇയെ 104 റൺസിനാണ് കീഴടക്കിയത്. യു.എ.ഇയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. യു.എ.ഇയ്ക്ക് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുക്കാനേ സാധിച്ചുള്ളൂ.
അർദ്ധ സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസ്(75*), ദീപ്തി ശർമ(64) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ 178 റൺസിലെത്തിച്ചത്. 4.2 ഓവറിൽ മൂന്നിന് 19 റൺസെന്ന നിലയിലായ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച ജെമീമ റോഡ്രിഗസ് - ദീപ്തി ശർമ സഖ്യമാണ് രക്ഷിച്ചെടുത്തത്. 129 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും ടീം സ്‌കോർ 148-ൽ എത്തിച്ച ശേഷമാണ് പിരിഞ്ഞത്.
45 പന്തിൽ നിന്ന് 11 ബൗണ്ടറികളടക്കം 75 റൺസോടെ പുറത്താകാതെ നിന്ന ജെമീമയാണ് ടോപ് സ്‌കോറർ. 49 പന്തുകൾനേരിട്ട ദീപ്തി രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 64 റൺസെടുത്തു.
സബ്ബിനേനി മേഘ്ന (10), റിച്ച ഘോഷ് (0), ദയാളൻ ഹേമലത (2), പൂജ വസ്ത്രാകർ (13) എന്നിവരാണ് പുറത്തായ താരങ്ങൾ. കിരണ്‍ പ്രഭു നവഗിരെ 10 റൺസുമായി പുറത്താകാതെ നിന്നു. ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ച മത്സരത്തിൽ സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |