കൊച്ചി: ആരാധകരേ ശാന്തരാകുവിൻ... ഇക്കുറി കിരീടം നമുക്കുതന്നെ !... ചങ്കിൽത്തട്ടി പറയുകയാണ് ബ്ലാസ്റ്റേഴ്സ്. മുഖം മിനുക്കിയെത്തുന്ന മഞ്ഞപ്പടയ്ക്ക് അത്രയ്ക്കുണ്ട് പ്രതീക്ഷ. ഒരുപിടി കേമന്മാർ കൂടുവിട്ടെങ്കിലും ചേക്കേറിയ കരുത്തന്മാരുടെ പിൻബലമാണ് ആരാധകർക്കുള്ള ഈ ഉറപ്പ് ഊട്ടിയുറപ്പിക്കുന്നത്. സ്വന്തംതട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നിറങ്ങുമ്പോൾ എതിരാളി ഈസ്റ്ര് ബംഗാളാണെങ്കിലും വാശിയല്പം കൂടും. പോയവർഷം കിരീടം കൈപ്പിടിയിൽനിന്ന് തട്ടിയെടുത്ത ഹൈദരാബാദ് എഫ്.സിയുടെ നെടുന്തൂണായിരുന്ന സൗവീക് ചക്രവർത്തിയാണല്ലോ ഈസ്റ്റ് ബംഗാളിന്റെ നായകൻ! കഴിഞ്ഞ സീസണിൽ നിറംമങ്ങിപ്പോയ ഈസ്റ്ര് ബംഗാൾ ജയം ലക്ഷ്യമിട്ടാണ് മുൻ ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ ചിറകിലേറി കൊച്ചിയിലെത്തിയിരിക്കുന്നത്.
* സെർബിയൻ ഐഡിയ
സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ മോംഗിൽ, ഗ്രീക്ക്-ഓസ്ട്രേലിയൻ മുന്നേറ്റതാരം അപ്പോസ്തലസ് ജിയാനു, ഗ്രീക്ക് സെന്റർ സ്ട്രൈക്കർ ദിമിത്രിയോ ഡയമന്റക്കോസ്, യുക്രെയിൻ മദ്ധ്യനിരതാരം ഇവാൻ കലിയുഷ്നി എന്നിങ്ങിനെ എണ്ണം പറഞ്ഞ 12 പുതിയ താരങ്ങൾ കൂടാരത്തിലുണ്ടെന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ കളർഫുള്ളാക്കുന്നത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകൻ തന്നെയാണ് മഞ്ഞപ്പടയുടെ കരുത്ത്. പോയവർഷം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച മാന്ത്രികത ഇവാൻ ഇക്കുറിയും പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൂപ്പർതാരം അഡ്രിയാൻ ലൂണയാണ് ടീമിന്റെ ഹൈലൈറ്റ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനൽവരെ എത്തിച്ചതിൽ ഈ ഉറുഗ്വേയൻ മദ്ധ്യനിരക്കാരന്റെ പങ്ക് അത്രത്തോളമുണ്ട്. ഏഴ് 'മലയാളി' താരങ്ങളിൽ സഹലും കെ.പി. രാഹുലും ആദ്യ ഇലവനിൽ കളിച്ചേക്കുമെന്ന സൂചന വുകോമനോവിച്ച് നൽകുന്നു. പരിക്കിൽനിന്ന് മോചിതനായ പ്രഭ്സുഖൻ ഗില്ലായിരിക്കും ഗോൾവലകാക്കുക.
ബ്രസീലിയൻ ബംഗാൾ
തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഈസ്റ്റ് ബംഗാൾ ബൂട്ടുകെട്ടുന്നത്. സ്റ്റീഫൻ കോൺസ്റ്റന്റൈൻ കളമറിഞ്ഞ് തന്ത്രമൊരുക്കുമെന്ന് ഉറപ്പ്. ബ്രസീലിയൻ മുന്നേറ്റതാരങ്ങളായ ക്ലെയ്റ്റൻ സിൽവ, എലിയാൻഡ്രോയുമായിരിക്കും മുന്നേറ്റത്തിന്റെ ചുക്കാൻപിടിക്കുക. മദ്ധ്യനിരയിൽ ബ്രസീലിന്റെ അലക്‌സ് ലിമ, ആസ്‌ട്രേലിയൻ താരം ജോർദൻ ദോഹർത്തിയുമായിരിക്കും കോൺസ്‌റ്റൈന്റെനിന്റെ തന്ത്രം കളത്തിൽ മെനയുക. സ്പാനിഷ് താരം ഇവാൻ ഗോൺസാലസും സൈപ്രസിന്റെ കാരിസ് കിര്യാകൗസും സൗവീക്കും തീർക്കുന്ന പ്രതിരോധക്കോട്ട പൊളിക്കാൻ ബ്ലാസ്റ്റേറ്റേഴ്‌സ് വിയർത്തേക്കും. മലയാളിതാരം വി.പി. സുഹൈർ, അനികേത് ജാദവ്, ജെറി, മുഹമ്മദ് റാക്കിപ് എന്നിവർ കളത്തിലിറങ്ങാൻ ഫിറ്രാണെന്ന് കോച്ച് പറയുന്നു. ഈസ്റ്റ് ബംഗാൾ ഗോൾവലയ്ക്ക് മുന്നിലെ കമൽജിത്തിനെ പേടിക്കണം
ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ സീസണിൽ എല്ലാവരും കരുത്തന്മാരാണ്.
ഇവാൻ വുകോമനോവിച്ച്
ജയിച്ച് മടങ്ങാനാണ് എത്തിയിരിക്കുന്നത്. കളത്തിൽ കാണാം
സ്റ്രീഫൻ കോൺസ്റ്റന്റൈൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |