നമ്മുടെ നാട്ടിലെ സസ്യങ്ങളിൽ ഇതുവരെ കാണാത്ത പല രോഗങ്ങളും ഇപ്പോൾ കാണുന്നുണ്ട്. ഇതുമൂലം പല വിളകളും നാമാവശേഷമാകുന്നതിന്റെ വക്കിലുമാണ്. ഇതിന് പ്രധാന കാരണം അധിനിവേശ സസ്യങ്ങളാണെന്നാണ് കാർഷിക വിദഗ്ദ്ധർ പറയുന്നത്. മറ്റുരാജ്യങ്ങളിൽ നിന്ന് പലവഴിയിലൂടെയും ഇവിടെയെത്തി തദ്ദേശീയ സസ്യങ്ങളുമായി ജലം, പ്രകാശം, പോഷകവസ്തുക്കൾ, സ്ഥലം എന്നിവയ്ക്കായി മത്സരിക്കുന്ന സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ എന്നറിയപ്പെടുന്നത്. ഒരിടത്ത് എത്തിയാൽ അധികം വൈകാതെ തന്നെ അവിടെ അധീശത്വം ഉറപ്പിക്കുന്നതിനൊപ്പം വിളകൾക്ക് നാശമുണ്ടാക്കുന്ന ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരായും ഇവ മാറും. അധിനിവേശ സസ്യങ്ങളായി എത്തുന്നതിൽ കൂടുതലും കളവർഗത്തിൽപ്പെട്ടവയാണെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഒരേക്കറിനുള്ളിൽ ഒരു അധിനിവേശ സസ്യത്തിന് ഇടം പിടിക്കാനായാൽ അധികം വൈകാതെ തന്നെ ആ പ്രദേശമാകെ കൈയടക്കി മുച്ചൂടും നശിപ്പിക്കും.
മൂടില്ലാതാളി
കേരളത്തിൽ എല്ലാ ജില്ലകളിലും കാണുന്ന വള്ളിച്ചെടിയായ ഒരു അധിനിവേശ സസ്യമാണ് മൂടില്ലാതാളി. പൂർണ പരാദമായ മൂടില്ലാതാളി വളരെപ്പെട്ടെന്ന് ആതിഥേയ സസ്യത്തെ നശിപ്പിക്കുകയും ചെയ്യും. മൂടില്ലാതാളിയെ നശിപ്പിക്കുക എളുപ്പമല്ല. വിത്തുകൾ പത്തുവർഷത്തോളം കേടുപാടുകളില്ലാതെ മണ്ണിൽ നിലനിൽക്കും. അനുകൂല സാഹചര്യം വരുമ്പോൾ മുളയ്ക്കും. ഈ ചെടിയുടെ തണ്ടുകളിൽ കാണുന്ന പ്രത്യേകതരം വേരുകൾ കൊണ്ടാണ് മറ്റു സസ്യങ്ങളെ വരിഞ്ഞുമുറുക്കുന്നത്. ആതിഥേയ സസ്യത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നതിനൊപ്പം അതിൽ നിന്ന് വളർച്ചയ്ക്ക് ആവശ്യമായ പോഷക വസ്തുക്കൾ വലിച്ചെടുക്കുകയും ചെയ്യും. വളരെപ്പെട്ടെന്നുതന്നെ സമീപത്തെ മറ്റ് സസ്യങ്ങളെയും ഇവ വരിഞ്ഞുമുറുക്കും.
ആനത്തൊട്ടാവാടി
തൊട്ടാവാടി ഔഷധമാണെങ്കിൽ ആനത്തൊട്ടാവാടി വിനാശകാരിയാണ്. ട്രോപ്പിക്കൽ അമേരിക്കൻ സ്വദേശിയാണ് ആനത്തൊട്ടാവാടി. ആദ്യകാലങ്ങളിൽ തേയിലത്തോട്ടങ്ങളിൽ നൈട്രജൻ ലഭ്യതയ്ക്കുവേണ്ടി നട്ടുവളർത്തിയിരുന്നു. പിന്നീടാണ് തനിസ്വഭാവം പിടികിട്ടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പ്രദേശമാകെ വ്യാപിക്കാൻ ഇവയ്ക്ക് കഴിയും. ഇവ പടർന്നുപിടിച്ചാൽ നശിപ്പിക്കുക വളരെ പ്രയാസമാണ്. വിത്തുകളിലൂടെയാണ് ആനത്തൊട്ടാവാടി വംശവർദ്ധനവ് നടത്തുന്നത്. നൂറുകണക്കിന് വിത്തുകളാണ് ഒരു ചെടി ഉത്പാദിപ്പിക്കുന്നത്. വെള്ളം, ജന്തുക്കളും മനുഷ്യരും തുടങ്ങിയവയിലൂടെ മറ്റിടങ്ങളിലേക്ക് വളരെ വേഗം വ്യാപിപ്പിക്കുകയും ചെയ്യുന്നു. വിത്തുകൾ വർഷങ്ങളോളം കേടുകൂടാതെ മണ്ണിൽ നിലനിൽക്കാനും കഴിവുണ്ട്. പ്രയോജനകരമായ സസ്യങ്ങളെ ഇല്ലാതാക്കുന്നതിനാെപ്പം ജീവികൾക്കും ഹാനികരമാണ്. മഴക്കാലത്താണ് ആനത്തൊട്ടാവാടിയുടെ വിത്തുകൾ മുളയ്കുന്നത്. അതിനാൽ ആ സമയത്ത് പിഴുതുകളഞ്ഞുമാത്രമേ നശിപ്പിക്കാനാവൂ. കൃത്യമായ ഇടവേളകളിൽ നശിപ്പിക്കൽ തുടരുകയും വേണം.
ധൃതരാഷ്ട്രപ്പച്ച
പേരുസൂചിപ്പിക്കുപോലെയാണ് ധൃതരാഷ്ട്രപ്പച്ചയുടെ സ്വഭാവവും. വളരെപ്പെട്ടെന്ന് ആതിഥേയ സസ്യത്തെ ശ്വാസം മുട്ടിച്ചും സൂര്യപ്രകാശം തടഞ്ഞുവച്ചും നശിപ്പിക്കുന്ന ഈ അധിനിവേശ സസ്യം വനങ്ങൾക്കുപോലും കടുത്ത ആഘാതം സൃഷ്ടിക്കാൻ കഴിവുള്ളവയാണ്. ഒരൊറ്റ സസ്യത്തിന് ഏതാനും മാസങ്ങൾ കൊണ്ട് ഏകദേശം 25 ചതുരശ്ര മീറ്റർ വരെ നിറഞ്ഞ് വളരാൻ സാധിക്കും. ഓരോ വർഷത്തിലും 40,000 ൽ പരം വിത്തുകളാണ് ഇവ ഉത്പാദിപ്പിക്കാറ്. കാറ്റു വഴിയും ജന്തുക്കൾ വഴിയുമാണ് പ്രധാനമായും വിത്ത് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുക.
പൂവിടുന്നതിന് മുമ്പ് പൂർണമായും നശിപ്പിച്ച് മണ്ണിൽ ആഴത്തിൽ കുഴിച്ചു മൂടുകയോ തീയിട്ട് നശിപ്പിക്കുയോ ചെയ്യുന്നതിലൂടെ ഇവയെ നശിപ്പിക്കാനാവും. വെട്ടിക്കളഞ്ഞാൽ അവശേഷിക്കുന്ന ഭാഗത്തു നിന്ന് വീണ്ടും വളരും.
ഇവയെ കൂടാതെ ഇനിയും നിരവധി അധിനിവേശ സസ്യങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇതിൽ പലതും അലങ്കാര സസ്യങ്ങളായാണ് നമ്മുടെ നാട്ടിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |