കോട്ടയം. കരിമ്പട്ടികയിൽപ്പെട്ടാൽ 'പെട്ട'താണെന്നാണ് നമ്മുടെ ധാരണ. എന്നാൽ ടൂറിസ്റ്റ് ബസുകളെ സംബന്ധിച്ച് കരിമ്പട്ടികയൊക്കെ വെറും കോമഡിയാണ്! നിരത്തിൽ ഓടുന്നതിന് ഇത്തരം ബസുകൾക്ക് തടസമില്ല. അടുത്ത ടാക്സ് അടയ്ക്കുമ്പോൾ പിഴയടച്ച് പട്ടികയിൽ നിന്ന് രക്ഷപ്പെടാം.
ഏതുകുറ്റത്തിനും പിഴയടച്ചാൽ മതിയെന്നതിനാൽ ബസ് ഉടമകൾ നിയമത്തോട് പുല്ലുവിലയേ കൽപ്പിക്കുന്നുള്ളൂ. അമിത വേഗത്തിനുള്ള പിഴയായ 1500 രൂപ പോലും അടക്കാതെ തലങ്ങും വിലങ്ങും പായുന്ന ടൂറിസ്റ്റ് ബസുകൾ നിരവധിയുണ്ടെങ്കിലും നിയമം 'ചിലർക്ക്' മാത്രമേ ബാധകമാവൂയെന്ന് ഉടമകളും പറയുന്നു.
വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട അസുരൻ ബസ് മോട്ടോർ വാഹനവകുപ്പിന്റെ രേഖ പ്രകാരം സ്ഥിരം കുറ്റവാളിയാണ്. കരിമ്പട്ടികയിലും പെട്ടതാണ്. മത്സരയോട്ടം കാരണം നിരത്തുകൾ കൊലക്കളങ്ങളായതോടെയാണ് 2013ൽ ആദ്യം കരിമ്പട്ടിക (ബ്ലാക്ക് ലിസ്റ്റ്) സമ്പ്രദായം മോട്ടോർ വാഹനവകുപ്പ് കൊണ്ടുവന്നത്. ഉടമകൾ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. 2019ൽ കേന്ദ്ര സർക്കാർ അമിതവേഗത്തിന് ബ്ലാക്ക് ലിസ്റ്റ് വ്യവസ്ഥ ഏർപ്പെടുത്തി. നിയമപ്രകാരം ബ്ലാക്ക് ലിസ്റ്റ് മാറാതെ പിന്നെ സർവീസ് നടത്താനാകില്ല. എന്നാൽ സംസ്ഥാനത്ത് ബസ് ഉടമകൾ നൽകിയ ഹർജിയിൽ സർവീസ് വിലക്കരുതെന്ന് കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മോട്ടോർ വാഹനവകുപ്പ് അപ്പീൽ പോകാതെ സഹായവുമേകി. ചുരുക്കത്തിൽ രേഖയിൽ കരിമ്പട്ടികയിലാണെങ്കിലും പേടിക്കേണ്ടതില്ല. പിഴ പോലും അടക്കാതെ വീണ്ടും റോഡിലിറങ്ങാം. രേഖകൾ നോക്കി പിഴ നിർബന്ധമായും ഈടാക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുമെങ്കിലും അനങ്ങില്ല. പതിവ് പോലെ എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോൾ മാത്രം നടപടിയിലേയ്ക്ക് കടക്കും. അതിലും വേർതിരിവുണ്ടെന്ന് ഒരുവിഭാഗം ഉടമകൾ പറയുന്നു.
നിയമ ലംഘനങ്ങൾ.
വാഹനം ഉടമ ലീസിന് കൊടുക്കുന്നത് .
ലേസർ ലൈറ്റടക്കമുള്ള എക്സ്ട്രാ ഫിറ്റിംഗ്സ്.
കളർ കോഡ് മാറ്റി സ്റ്റിക്കറുകൾ പതിപ്പിക്കൽ.
തടയാൻ കഴിയും പക്ഷേ.
എല്ലാ ടൂറിസ്റ്റ് ബസുകളിലും ജി.പി.എസ് സംവിധാനമുണ്ട്. വാഹനം അനങ്ങിയാൽ മോട്ടോർ വാഹനവകുപ്പിന് അറിയാം. പക്ഷേ, ഉദ്യോഗസ്ഥർ ബോധപൂർവം കണ്ണടയ്ക്കും
ഒരു ബസുടമ പറയുന്നു.
ഒരു വിഭാഗം ബസുടമകൾക്കു നേരെ മോട്ടോർ വാഹന വകുപ്പ് കണ്ണടയ്ക്കുകയാണ്. അല്ലെങ്കിൽ എങ്ങനെയാണ് ഇത്രയധികം നിയമലംഘനങ്ങൾ നടത്താൻ കഴിയുക. എന്റെ ബസിൽ ഒരു എക്സ്ട്രാ ഫിറ്റിംഗ്സുമില്ല. അതുകൊണ്ട് വിവാഹ ഓട്ടം മാത്രമേ കിട്ടൂ. പരിശോധനയുടെ പേരിൽ ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരായ ബസുടമകളെ ദ്രോഹിക്കുമെന്നതാണ് സത്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |