വള്ളികുന്നം: സൗദി അറേബ്യയിൽ മരിച്ച വള്ളികുന്നം കാരാഴ്മ കണിയാം വയലിൽ ഷാജി രാജന്റെ (52) മൃതദേഹം ഇന്നലെ രാവിലെ 10നു വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നേരത്തെ ഷാജിരാജന്റെ മൃതദേഹമെന്നു കരുതി വള്ളികുന്നത്ത് സംസ്‌കരിച്ച ഉത്തർ പ്രദേശ് വാരണാസി സ്വദേശി അബ്ദുൾ ജാവേദിന്റെ ചിതാഭസ്മം ഷാജിരാജന്റെ ബന്ധുക്കൾ സൂക്ഷിച്ചിട്ടുണ്ട്. വിമാനമാർഗം മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചപ്പോഴാണ് മാറിപ്പോയത്. വള്ളികുന്നത്ത് എത്തിച്ച മൃതദേഹം ജീർണിച്ചതും എംബാം ചെയ്തതുമായതിനാൽ തുറന്നു നോക്കാതെ തന്നെ സംസ്‌കരിക്കുകയായിരുന്നുവെന്ന് ഷാജി രാജന്റെ ബന്ധുക്കൾ പറഞ്ഞു. അബ്ദുൾ ജാവേദിന്റെ മൃതദേഹം സംസ്‌ക്കരിച്ച ശേഷമാണ് മൃതദേഹങ്ങൾ മാറിപ്പോയെന്ന വിവരം തിരുവനന്തപുരം എയർപ്പോർട്ടിൽ മൃതദേഹം എത്തിച്ച ഏജൻസിയുടെ പ്രതിനിധി അറിയിച്ചത്. പിന്നീട് ഷാജിരാജന്റെ മൃതദേഹം യു പിയിലെ വാരണാസിയിൽ നിന്ന് റോഡ് മാർഗം വള്ളികുന്നത്ത് എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.30ന് മൃതദേഹമെത്തി. സൗദി അറേബ്യയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്ന ഷാജിരാജ് മരിച്ച വിവരം ജുലായ് 18നാണ് ബന്ധുക്കൾ അറിഞ്ഞത്. കൊടിക്കുന്നിൽ സുരേഷ് എം.പി യു.പി പൊലീസുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ മാറിപ്പോയെന്ന് അബ്ദുൾ ജാവേദിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചു. ഷാജിരാജന്റെ മൃതദേഹത്തിന് സമീപം എമിഗ്രേഷൻ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് ഉൾപ്പെടെ തിരിച്ചറിയൽ രേഖകളുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |