കൊച്ചി: ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികകളിൽ നിയമനത്തിന് കാഴ്‌ചപരിമിതർക്ക് ആദ്യ പരിഗണന നൽകണമെന്നും അത്തരം അപേക്ഷകരില്ലെങ്കിൽ മാത്രമേ കേൾവി, ചലന വൈകല്യമുള്ളവരെ പരിഗണിക്കാവൂ എന്നും ഹൈക്കോടതി നിർദ്ദേശം. കോഴിക്കോട് ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളേജിലെ അസി. പ്രൊഫസർ നിയമനത്തിന് ഭിന്നശേഷിക്കാരിയെ പരിഗണിക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഉത്തരവിട്ടതിനെതിരെ കോളേജ് മാനേജരും ഈ തസ്തികയിൽ ജനറൽ കാറ്റഗറിയിൽ നിയമനം ലഭിച്ച ഉദ്യോഗാർത്ഥിയും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനായുള്ള 2016ലെ നിയമപ്രകാരം കാഴ്‌ചപരിമിതർക്കാണ് പ്രാഥമിക പരിഗണന. ഇവരില്ലെങ്കിൽ വീണ്ടും വിജ്ഞാപനമിറക്കി കേൾവി, ചലന പരിമിതരെ പരിഗണിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. നിയമ വ്യവസ്ഥകൾ വ്യക്തമായി പരിശോധിക്കാതെയാണ് ചലന വൈകല്യമുള്ള യുവതിക്ക് നിയമനം നൽകാൻ കമ്മിഷണർ ഉത്തരവിട്ടതെന്ന് വിലയിരുത്തിയ ഹൈക്കോടതി നിയമന ഉത്തരവു റദ്ദാക്കി. നാലു മാസത്തിനുള്ളിൽ ബന്ധപ്പെട്ട കക്ഷികളെ കേട്ട് തീരുമാനമെടുക്കാനും കമ്മിഷണറോടു നിർദ്ദേശിച്ചു.
കാസർകോട് കോളേജ്:
വിധി തിങ്കളാഴ്ച
കൊച്ചി: കാസർകോട് പടന്നയിലെ ടി.കെ.സി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ കോളേജ് തുടങ്ങാൻ കണ്ണൂർ സർവകലാശാല അനുമതി നൽകുന്നതിനെതിരെ ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് കമ്മിറ്റി നൽകിയ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി വിധി പറയാൻ മാറ്റിയത്. പുതിയ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങാൻ ടി.കെ.സി നൽകിയ അപേക്ഷ അപൂർണമായിട്ടും അനുമതി നൽകാൻ നീക്കം നടത്തിയ കണ്ണൂർ വി.സിയുടെ നടപടി തെറ്റായിപ്പോയെന്നു നേരത്തെ സിംഗിൾബെഞ്ച് വിലയിരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |