ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലെന്ന ഡൽഹി സാമൂഹ്യക്ഷേമ മന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ രാജേന്ദ്ര പാൽ ഗൗതമിനെതിരെ ബി.ജെ.പിയുടെ പ്രതിഷേധം. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്‌കർ ബുദ്ധമതത്തിൽ ചേർന്നതിന്റെ വാർഷിക ദിനത്തിൽ ജയ് ഭീം മിഷൻ സംഘടിപ്പിച്ച മതപരിവർത്തന പരിപാടിക്കിടെയായിരുന്നു പരാമർശം. അതേസമയം മന്ത്രിയെ പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാപ്പുപറയണമെന്ന് ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ ആദേശ് ഗുപ്‌ത പറഞ്ഞു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഹിന്ദു മതത്തിനെതിരെ അക്രമം പ്രോത്സാഹിപ്പിക്കാനും വിദ്വേഷം വളർത്താനുമാണെന്ന് ചൂണ്ടിക്കാട്ടി ആദേശ് ഗുപ്‌ത പൊലീസിൽ പരാതി നൽകി.
ബി.ആർ. അംബേദ്കറുടെ മരുമകൻ രാജരത്ന അംബേദ്കറുടെ സാന്നിദ്ധ്യത്തിൽ 7000 ദളിതർ ബുദ്ധമതം സ്വീകരിച്ച ചടങ്ങിൽ സദസ്യർക്കൊപ്പം ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരനിലും വിശ്വാസമില്ലെന്നും ആരാധിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മന്ത്രി ഹിന്ദുമതത്തെയും ബുദ്ധമതത്തെയും അപമാനിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. മന്ത്രി ഹിന്ദു ദൈവങ്ങളെ തള്ളിപ്പറയുമ്പോൾ തിരഞ്ഞെടുപ്പ് സമയത്ത് കേജ്‌രിവാൾ എന്തിനാണ് ക്ഷേത്രങ്ങളിൽ പോകുന്നതെന്ന് ആദേശ് ഗുപ്ത ട്വീറ്റു ചെയ്‌തു. മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി ആവശ്യപ്പെട്ടു. കെജ്‌രിവാളിന്റെ മന്ത്രി ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുകയാണെന്ന് ബി.ജെ.പി ഡൽഹി ഘടകം ട്വീറ്റു ചെയ്‌തു.
അതേസമയം താൻ ബുദ്ധമത വിശ്വാസിയാണെന്നും പൗരൻമാർക്ക് ഇഷ്‌ടമുള്ള മതം സ്വീകരിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും രാജേന്ദ്ര പാൽ ഗൗതം പ്രതികരിച്ചു. മറ്റൊരു മതം പിന്തുടരാൻ ആർക്കും തന്നെ നിർബന്ധിക്കാനാവില്ലെന്നും ഗൗതം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |