തലപ്പുഴ (വയനാട്): കാടിറങ്ങി നാട്ടിലെത്തി വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലകർ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി. തലപ്പുഴ പുതിയിടത്ത് മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ആറു വയസുള്ള പുലി അകപ്പെട്ടത്. പ്രാഥമിക ചികിത്സയ്ക്കായി സുൽത്താൻ ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ രാവിലെ കേടായ മോട്ടോർ നന്നാക്കാനായി വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് വനപാലകരെ വിവരമറിയിച്ചു.
രാത്രിയിലാണ് വീണതെന്ന് കരുതുന്നു. ഏറെനേരം വെള്ളത്തിൽ കഴിഞ്ഞ പുലിയുടെ ആരോഗ്യനിലയെ ബാധിക്കാതിരിക്കാൻ മയക്കുവെടി വയ്ക്കാതെ വലയിട്ട് കുരുക്കിയശേഷം വൈകിട്ടോടെ കപ്പിയും കയറും ഉപയോഗിച്ചാണ് വനംവകുപ്പിലെ ആർ.ആർ ടീം പുറത്തെത്തിച്ചത്. ഇതിനായി കിണറിലെ വെള്ളം മുഴുവൻ വറ്റിച്ചു. കിണറിന് സമീപം സ്ഥാപിച്ച കൂടിനകത്തേക്ക് വല ഇറക്കുകയായിരുന്നു. തലപ്പുഴ പൊലീസും സഹായത്തിനുണ്ടായിരുന്നു. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, ബേഗൂർ റേഞ്ച് ഓഫീസർ കെ.രാകേഷ്, പേരിയ റേഞ്ച് ഓഫീസർ എം.പി. സജീവൻ, ഡപ്യൂട്ടി റേഞ്ച് ഓഫീസർമാരായ കെ.വി. ആനന്ദ്, ജയേഷ് ജോസ് എന്നിവരായിരുന്നു നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |