മണക്കാല: ദേശീയപാത 181 എ അടൂർ - ശാസ്താംകോട്ട റോഡിൽ താഴത്തുമൺ ബധിര വിദ്യാലയത്തിന് സമീപം കലുങ്ക് നിർമ്മാണം പുരോഗമിക്കുന്നു. പള്ളിക്കാലാറിന്റെ കൈ വഴിയായ തോടിന് കുറുകെയുള്ള പഴയ കലുങ്ക് ഇടിഞ്ഞു താഴ്ന്നു കിടക്കുകയായിരുന്നു തോട് കാണാത്ത രീതിയിൽ ഇവിടെ കാട് വളർന്നിരുന്നു. സംരക്ഷണ സംവിധാനങ്ങളും ഇല്ലായിരുന്നു. തോട്ടിലേക്ക് 20 അടിയിലേറെ ആഴമുള്ള ഇവിടെ ഇതുമൂലം അപകട സാദ്ധ്യത ഏറെയായിരുന്നു. ഈ വിവരം ആദ്യം കേരള കൗ മുദി റിപ്പോർട്ട് ചെയ്തതോടെയാണ് ഹൈവെ അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ച് ബോദ്ധ്യപെട്ട ശേഷം ആദ്യം താത്കാലിക സുരക്ഷാ സംവിധാനം ഒരുക്കിയതിന് ശേഷം ഫണ്ട് അനുവദിച്ച് നിർമ്മാണം തുടങ്ങിയത്. 64.50 ലക്ഷം രൂപയാണ് കലുങ്ക് നിർമ്മാണത്തിനും സംരക്ഷണ സംവിധാനമൊരുക്കുന്നതിനും അനുവദിച്ചിരിക്കുന്നത്. കലുങ്കിന്റെ നിർമ്മാണം കാരണം അടൂരിൽ നിന്നുള്ള വാഹനങ്ങൾ വെള്ളകുളങ്ങര - അന്തിച്ചിറ -മാഞ്ഞാലി വഴി ശാസ്താംകോട്ടയ്ക്കും, ശാസ്താംകോട്ടയിൽ നിന്ന് അടൂരിലേക്കുള്ള വാഹനങ്ങൾ നെല്ലിമുകളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങനാട് വഴി ചേന്നം പള്ളി വഴി അടൂരിൽ എത്തണമെന്നുമാണ് നിർദ്ദേശം. അടൂരിൽ നിന്നുള്ള വാഹനങ്ങൾ മണക്കാല വഴി തിരിച്ചുവിട്ടപ്പോൾ റോഡ് നിർമ്മാണം നടക്കുന്നതിനാൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് വലിയ പ്രതിഷേധം ഉണ്ടായി. തുടർന്നാണ് അടൂരിൽ നിന്നുള്ള വാഹനങ്ങൾ വെള്ളകുളങ്ങരയിൽ നിന്ന് തിരിച്ചുവിട്ടത്. ശാസ്താംകോട്ടയിൽ നിന്നുള്ള വാഹനങ്ങൾ നെല്ലിമുകൾ വഴി പെരിങ്ങനാടിന് വരാതെ തുവയൂരിൽ നിന്ന് മാഞ്ഞാലി, അന്തിച്ചിറ, വഴി അടൂരിലേക്ക് വരുന്നത് ഗതാഗത പ്രശ്നം ഉണ്ടാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |