പരവൂർ: പൂതക്കുളം കോട്ടുവൻകോണത്ത് കാർ കയറി റോഡിൽ കിടന്നുറങ്ങിയ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ നിറുത്താതെ പോയ കാർ പരവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാർ ഓടിച്ചിരുന്ന കൂനംകുളം മേലതിൽ വീട്ടിൽ ആഷിക്കിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ആഷിക്കിന്റെ പിതാവ് മോഹനന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.
തിങ്കളാഴ്ച രാത്രി 12 ഓടെ കോട്ടുവൻകോണം വിഷ്ണു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയോടെ കാർ കണ്ടെത്തിയത്. നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ചുവന്ന കാറാണെന്ന വിവരം മാത്രമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തുന്നത്.
ആഷിക് പരവൂർ ഭാഗത്ത് നിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. അമിതവേഗത്തിലായതിനാലാണ് റോഡിൽ യുവാക്കൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നത്. പരവൂർ ഇൻസ്‌പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ നിതിൻ നളൻ, വിനയൻ, നിസാം, വിനോദ്, സി.പി.ഒമാരായ മുഹമ്മദ് ഷാഫി, സായിറാം, അനൂപ് എന്നിവർ ചേർന്നാണ് വാഹനവും ആഷിക്കിനെയും കസ്റ്റഡിയിലെടുത്തത്. വാഹനം വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |