SignIn
Kerala Kaumudi Online
Thursday, 25 April 2024 3.49 PM IST

സിറ്റി ഗ്യാസ് പദ്ധതി നഗരത്തിന് പുറത്തേക്കും വ്യാപിപ്പിക്കും

city-gas

തിരുവനന്തപുരം: സിറ്റി ഗ്യാസ് പദ്ധതി ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുളള നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കൊച്ചുവേളിയിൽനിന്ന് തോന്നയ്‌ക്കൽ വരെ ലൈനുകൾ സ്ഥാപിക്കാനുളള നടപടി ദ്രുതഗതിയിലാക്കും. ദേശീയപാത അതോറിട്ടിയുടെ അനുമതി കൂടിയാണ് ഇനി ലഭിക്കാനുള്ളത്. ദേശീയപാതയിൽ ഇപ്പോൾ നടക്കുന്നതും നടക്കാൻ പോകുന്നതുമായ നിർമ്മാണ പ്രവർത്തനങ്ങളാണ് പൈപ്പ് ലൈൻ നഗരത്തിന് പുറത്തേക്ക് നീട്ടുമ്പോൾ തടസമാകുന്നത്. വിഴിഞ്ഞം ഉൾപ്പെടെയുളള തീരമേഖലകളിലേക്കും പൈപ്പ് ലൈൻ നീട്ടാനുളള ചർച്ച ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ ചാക്ക, ശ്രീകണ്‌ഠേശ്വരം വാർഡുകളിൽ സർവേ പൂർത്തിയായെങ്കിലും പൈപ്പ് ലൈൻ സ്ഥാപിക്കാൻ ദേശീയപാത അതോറിട്ടിയുടെ അനുമതി വേണം. കൊച്ചുവേളിയിലെ പ്ലാന്റിൽ നിന്ന് ദേശീയപാത മുറിച്ച് പൈപ്പ്ലൈൻ സ്ഥാപിക്കണമെന്നുളളതുകൊണ്ടാണ് അതോറിട്ടിയുടെ അനുമതി വേണ്ടിവരുന്നത്. ഒരു മാസത്തിനകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.

വെട്ടുകാട് എല്ലാം റെഡ‌ി

വെട്ടുകാട്,ശംഖുംമുഖം മേഖലയിൽ മീറ്ററടക്കം സ്ഥാപിച്ച് പൈപ്പ് ലൈൻ കണക്ഷൻ പൂർത്തിയാക്കി. സൈറ്റ് അപ്രൈസൽ സർട്ടിഫിക്കറ്റ് കൂടി ലഭിച്ചാൽ പരമാവധി പതിനഞ്ച് ദിവസത്തിനകം ഗ്യാസ് വിതരണം ആരംഭിക്കും. നഗരത്തിൽ 40 കിലോമീറ്റർ പരിധിയിൽ 20,000 വീടുകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ശംഖുംമുഖം, വെട്ടുകാട് മേഖലയിലെ 7000 വീടുകളാണ് ആദ്യപട്ടികയിലുള്ളത്.വെട്ടുകാട് മേഖലയിൽ രണ്ടായിരവും ശംഖുംമുഖത്ത് അയ്യായിരവും വീടുകൾക്കാണ് കണക്ഷൻ നൽകിയത്.ഒരുമിച്ച് ഇത്രയധികം വീടുകളിൽ ഗ്യാസ് വിതരണം നടത്തുന്നതിന് പകരം ഒരു ദിവസം 20 കണക്ഷൻ എന്ന നിലയിൽ പ്രതിമാസം 600 വീടുകളിൽ ബോധവത്കരണമടക്കം ഉൾപ്പെടുത്തിയാണ് വിതരണത്തിനുള്ള മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്.

പ്ലാന്റിന് പുറമെ 4 ടാങ്കുകൾ

പ്ലാന്റിന് പുറെമ, 56 കിലോ ലിറ്റർ ശേഷിയുള്ള നാല് ടാങ്കുകളാണ് കൊച്ചുവേളിയിലുള്ളത്.കളമശേരി ഗെയിലിൽ നിന്ന് പൈപ്പ് ലൈൻ വഴിയാണ് ഗ്യാസ് എത്തേണ്ടത്. പൈപ്പ് ലൈൻ യാഥാർത്ഥ്യമാകാൻ സമയമെടുക്കുന്നതിനാലാണ് കൊച്ചുവേളി പ്ലാന്റ് അടക്കം ബദൽ സംവിധാനമൊരുക്കിയത്. ദ്രവീകൃത പ്രകൃതിവാതകം കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ പ്ലാന്റിലെത്തിച്ച് വാതകരൂപത്തിലാക്കും.ടാങ്കുകളിൽ സൂക്ഷിക്കുന്ന വാതകമാണ് പൈപ്പ് ലൈൻ വഴി വീടുകൾക്ക് നൽകുന്നത്.ഒരു മീറ്റർ ക്യൂബ് ദ്രവീകൃത വാതകം പ്ലാന്റുകൾ വഴി 600 മീറ്റർ ക്യൂബ് വാതകമായാണ് മാറുക. മൈനസ് 162 ഡിഗ്രിയിലാണ് ദ്രവീകൃത പ്രകൃതിവാതകം ടാങ്കറുകളിൽ കൊണ്ടുവരുന്നത്.പ്ലാന്റിലെ പ്രവൃത്തികൾക്കുശേഷം 'കുറഞ്ഞ പ്രഷർ, മീഡിയം പ്രഷർ, ഉയർന്ന പ്രഷർ' എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള ഗ്യാസാണ് ലഭിക്കുന്നത്. കുറഞ്ഞ പ്രഷറിലുള്ള വാതകമാണ് വീടുകൾക്ക് നൽകുന്നത്. മീഡിയം പ്രഷർ ലൈനുകൾ വിദൂരത്തേക്ക് ഗ്യാസ് എത്തിക്കാനാണ് ഉപയോഗിക്കുക.

തുക തവണകളായി നൽകണം

വീട്ടുടമയ്‌ക്ക് ആദ്യഘട്ടത്തിൽ ചെലവുവരുന്നത് 7000 രൂപയോളമാണ്. മീറ്ററിനും കണക്ഷനുമടക്കമാണിത്. തുക ഒന്നിച്ച് വാങ്ങുന്നതിനുപകരം ഗ്യാസ് വിതരണം തുടങ്ങിയ ശേഷം പ്രതിമാസ ബില്ലിൽ ഉൾപ്പെടുത്തി പത്തോ പന്ത്രണ്ടോ മാസങ്ങളിലായി തുക ഈടാക്കാനാണ് ആലോചന. സിലിണ്ടർ ഗ്യാസിനെക്കാൾ 15 മുതൽ 20 ശതമാനംവരെ വില വ്യത്യാസം സിറ്റി ഗ്യാസിനുണ്ടാകുമെന്നാണ് നിഗമനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.