വടക്കഞ്ചേരി: അപ്രതീക്ഷിതമായി പെയ്ത മഴ നെല്ല് കൊയ്ത കർഷകർ ഇരുട്ടടിയായി. നെല്ലുണക്കാൻ പെടാപാട് പെടുകയാണ് കർഷകരിപ്പോൾ. സപ്ലൈകോയുടെ സംഭരണ തീയ്യതിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതനിടെ ഒന്നാം വിള കൊയ്ത്ത് ആരംഭിച്ച പാടങ്ങളിലെ നെല്ല് ലഭ്യമായ സ്ഥലങ്ങളിലും കളപ്പുരകളിലും പരിമിതമായ തൊഴിലാളികളെ ഉപയോഗിച്ച് ഉണക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ഉച്ചയോടെ മഴ തകർത്തു പെയ്തത്. പ്ലാസ്റ്റിക് ഷീറ്റുകളും ടാർപ്പായിയും ഉപയോഗിച്ച് നെല്ല് മൂടി വെയ്ക്കാറുണ്ടെങ്കിലും സിമന്റ് തറ ഉൾപ്പെടെ മഴയിൽ നനഞ്ഞത് നെല്ലിനെ ബാധിച്ചു.
ഉണങ്ങാനിടാനുള്ള മുറ്റം അടുത്ത ദിവസം രാവിലെ വെയിൽ പരന്ന് ഉണങ്ങി കിട്ടുന്നതുവരെ പ്ലാസ്റ്റിക് ഷീറ്റുകൾ ഇട്ട് മൂടി വയ്ക്കേണ്ടിവരുന്നത് നെല്ലിന്റെ നിറത്തിലും ഗുണനിലവാരത്തിൽ മാറ്റം ഉണ്ടാവാനും കൂടുതൽ ഈർപ്പം ഉള്ളവ മുളക്കാനും സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു. തുലാവർഷത്തിന്റെ സ്വഭാവത്തോടെ ഉച്ച കഴിഞ്ഞതും മഴ വരുന്നതും തുടർച്ചയായ ദിവസങ്ങളിൽ മഴ ഉണ്ടാവുന്നതും കർഷകർക്ക് ദുരിതമായി മാറുകയാണ്. പകൽ സമയങ്ങളിൽ പരിമിതമായി മൂന്നും നാലും മണിക്കൂർ മാത്രമേ നെല്ലുണക്കിയെടുക്കാൻ വെയിൽ കിട്ടുന്നുള്ളൂ എന്നതും നെല്ല് ഉണക്കലിനെ ബുദ്ധിമുട്ടാകുന്നു. നല്ല വെയിലുള്ള സമയങ്ങളിൽ കൊയ്തെടുത്ത നെല്ലുകളിൽ പോലും രാത്രിയിലെ മഞ്ഞും മഴയും മൂലം അന്തരീക്ഷ ഈർപ്പം ശേഷിക്കുന്നതിനാൽ നെല്ല് ഒന്നോ രണ്ടോ ദിവസം വെയിലിൽ ഉണക്കിയെടുത്തില്ലെങ്കിൽ കൂട്ടിയിട്ട നെല്ല് ചൂടായി മുളച്ചു പോവാനോ നിറം മാറാനോ സാധ്യതയുണ്ട്. സപ്ലൈകോയുടെ നെല്ല് സംഭരണം ഉടൻ നടന്നില്ലെങ്കിൽ കൂടുതൽ മേഖലകളിൽ കൊയ്ത്ത് സജീവമാകുന്നതോടെ കർഷകരുടെ ദുരിതവും വർദ്ധിക്കുമെന്ന് തിരുവഴിയാട് മേഖലയിലെ കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |