കോട്ടയം: അമ്മ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ മകളും മരുമകനും അറസ്റ്റിൽ. തിരുവനന്തപുരം കരമന കുന്നിൻപുറം ടി.സി 21,635 നമ്പർ വീട്ടിൽ കിരൺ രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബവീടായ ഏറ്റുമാനൂർ പേരൂരിൽ ഓണാവധിക്ക് എത്തിയ ഐശ്വര്യ, മാതാവ് കല പാലക്കാട് ജോലിക്ക് പോയ സമയത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം അടങ്ങിയ പെട്ടിയുമായി തിരുവനന്തപുരത്തേയ്ക്ക് പോയി. പാലക്കാട് നിന്നും തിരിച്ചെത്തിയപ്പോഴാണ് 10 പവൻ സ്വർണം അടങ്ങിയ പെട്ടി കാണാനില്ലെന്ന വിവരം കല അറിഞ്ഞത്. തുടർന്ന്, ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് ചോദ്യം ചെയ്ത സമയത്ത് ഐശ്വര്യ തന്റെ പിതാവ് സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയ്ക്കൊടുവിൽ സ്വർണം മോഷ്ടിച്ചത് മകൾ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത 10 പവൻ സ്വർണത്തിൽ അഞ്ച് പവൻ മുക്കുപണ്ടമാണെന്നും കണ്ടെത്തി. യുവതി 5 പവൻ വരുന്ന മാല പണയം വെയ്ക്കുകയും, പകരമായി അഞ്ചു പവൻ തൂക്കം വരുന്ന മുക്കുപണ്ടം ബോക്‌സിൽ സൂക്ഷിക്കുകയുമായിരുന്നു. ഇളയ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി കല കരുതിയിരുന്ന സ്വർണമാണ് മൂത്തമകളായ ഐശ്വര്യ അപഹരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐ സ്റ്റാൻലി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |