ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ നാലു പേർക്ക് ദാരുണാന്ത്യം. പരിക്കേറ്റ 16 പേർ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ മൂന്നു കുട്ടികളും വൃദ്ധനും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.
ജോധ്പൂരിലെ കൃതി നഗർ പ്രദേശത്ത് സിലിണ്ടർ വിതരണക്കാരനായ ഭോമരം ലോഹറിന്റെ വീട്ടിലായിരുന്നു അപകടം. വീട്ടിൽ സൂക്ഷിച്ചിരുന്ന ആറു സിലിണ്ടറുകളാണ് പൊട്ടിയത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ലെന്നും റീഫിൽ ചെയ്യുന്നതിനിടെയാകാം അപകടമെന്ന് കരുതുന്നതായും എ.സി.പി രാജേന്ദ്ര പ്രസാദ് ദിവാകർ പറഞ്ഞു. ജില്ലാ കലക്ടർ ഹിമാൻഷു ഗുപ്ത അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിന് ഉത്തരവാദികളുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ 40 സിലിണ്ടറുകൾ വീട്ടിൽ നിന്ന് കണ്ടെത്തി.
പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം അടർന്നു വീണത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. രണ്ട് ബൈക്കുകളും സിലിണ്ടർ കൊണ്ടുപോകുന്നതിനുള്ള വാഹനവും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |