മാള: പൂപ്പത്തിയിൽ ചുള്ളൂർ അമ്പലത്തിനു സമീപം പാടത്തിന് മദ്ധ്യേയുള്ള കുളത്തിൽ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. പൂപ്പത്തി സ്വദേശി കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ അനുവും (37) മൂത്ത മകൾ ആഗ്‌നയും (11) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്.
ഇന്നലെ വൈകിട്ട് മാളയിലുള്ള തറവാട്ടിൽ നിന്നും വാടകയ്ക്ക് താമസിക്കുന്ന പൂപ്പത്തിയിലെ വീട്ടിലേക്ക് വരികയായിരുന്നു അനുവും മൂന്ന് കുട്ടികളും. കുളത്തിനു സമീപത്തു പോയ രണ്ടാമത്തെ കുട്ടി അലീനയുടെ ചെരുപ്പ് വെള്ളത്തിൽ വീഴുകയും എടുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ അനു വെള്ളത്തിൽ വീഴുകയും ചെളിയിൽ താഴ്ന്നു പോവുകയും ചെയ്തു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച് വെള്ളത്തിൽ ചാടിയ മൂത്ത മകൾ ആഗ്നയും താഴ്ന്നുപോയി. കൂടെ ഉണ്ടായിരുന്ന മറ്റ് കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ജലനിധി പ്രവർത്തകരും നാട്ടുകാരും പിന്നീടെത്തിയ ഫയർ ഫോഴ്‌സും ചേർന്ന് അമ്മയെയും മകളെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
താണിശ്ശേരി എൽ.പി സ്‌കൂളിലെ ആയയാണ് അനു. ആഗ്‌ന താണിശ്ശേരി സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുകയാണ്. മാള അഗ്‌നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ എം. ജയകുമാർ, ഫയർ ഓഫീസർമാരായ വിബീഷ്, എം.ആർ. അരുൺ, ശ്യാംകുമാർ, ഹോംഗാർഡ് ഉണ്ണിക്കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |