മറയൂർ: മദലഹരിയിൽ ബന്ധുവായ ആദിവാസി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം വായിൽ ഇരുമ്പ് കമ്പി കുത്തികയറ്റി. മറയൂർ ഒന്നാം വാർഡിലെ പെരിയക്കുടി മുതുവ കോളനിയിലാണ് അരുംകൊല. കാന്തല്ലൂർ തീർത്ഥമലക്കുടി സ്വദേശി രമേശാണ് (27) കൊല്ലപ്പെട്ടത്. അമ്മാവന്റെ മകൻ സുരേഷിനെ (25) ഇന്നലെ ഉച്ചയോടെ മറയൂർ ചന്ദന വനത്തിൽ നിന്ന് പൊലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു കൊലപാതകം. നേരത്തെ ട്രൈബൽ പ്രൊമോട്ടറായിരുന്ന രമേശ് ഇടയ്ക്കിടെ അമ്മാവൻ സുബ്ബരാജിന്റെ വീട്ടിൽ വരുമായിരുന്നു. സുരേഷാണ് ഇവിടെ താമസം. മകന്റെ മദ്യപാനം കാരണം സുബരാജും ഭാര്യയും
സമീപത്തെ ഷെഡ്ഢിലാണ് കഴിയുന്നത്. പതിവുപോലെ രമേശ് എത്തി ഇരുവരും മദ്യപാനം തുടങ്ങി. സുരേഷിന്റെ പേരിലുള്ള സ്ഥലം തനിക്ക് നൽകണമെന്ന് രമേശ് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചതാണ് സുരേഷിനെ പ്രകോപിപ്പിച്ചത്. രമേശ് മയങ്ങിയതോടെ കമ്പികൊണ്ട് പലതവണ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു കമ്പിവടി വായിൽ കുത്തിക്കയറ്റി മുഖം വികൃതമാക്കി. അയൽവാസികളും സുബ്ബരാജും ഓടിയെത്തിയപ്പോഴേക്കും 'ഞാനവനെ കൊന്നേ..." എന്ന് അലറി വിളിച്ചുകൊണ്ട് കമ്പിവടിയുമായി രക്ഷപ്പെടുകയായിരുന്നു. മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ പൊലീസ് രാത്രി മുഴുവൻ തെരഞ്ഞെങ്കിലും സുരേഷിനെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ ചന്ദനവനത്തിൽ കണ്ടുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ച പ്രകാരം പൊലീസ് പിടികൂടുകയായിരുന്നു. മൂന്നാർ ഡിവൈ.എസ്.പി എ.ആർ. മനോജ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. സുധയാണ് രമേശിന്റെ ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |