തിരുവനന്തപുരം:സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സുതാര്യമാക്കാൻ സഹകരണ സർവ്വീസ് പരീക്ഷാബോർഡ് ഉണ്ടെങ്കിലും കൂടുതൽ നിയമനങ്ങളും പിൻവാതിൽ വഴിയാണെന്ന് ആക്ഷേപം. നിയമനവും വിജ്ഞാപനവും ബോർഡ് വൈകിപ്പിക്കുന്നതാണ് കാരണം.
നേരത്തെ വിജ്ഞാപനം വന്ന് ഒരു മാസത്തിനകം പരീക്ഷ നടത്തി മൂന്ന് മാസത്തിനകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുമായിരുന്നു. ഇൗ വർഷം ജൂനിയർ ക്ളാർക്ക് നിയമനത്തിന് ഏപ്രിൽ 12ന് ശേഷം വിജ്ഞാപനം ഇറക്കിയിട്ടില്ല. പതിനായിരത്തിലേറെ സഹകരണ ബാങ്കുകളലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ മുതൽ സെക്രട്ടറി വരെ നിയമനം നടത്തുന്നത് ബോർഡ് ആണ്. കഴിഞ്ഞ നവംബറിൽ ജൂനിയർ ക്ളാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന ശേഷമാണ് ബോർഡ് മന്ദീഭവിച്ചത്. മാർച്ചിൽ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും പരീക്ഷാതീയതി തീരുമാനിച്ചിട്ടില്ല.
പി.എസ്.സി പരീക്ഷയ്ക്ക് ഫീസില്ല. ഉദ്യോഗാർത്ഥികളിൽ നിന്ന് മുൻകൂറായി ഫീസ് വാങ്ങിയാണ് ബോർഡ് പരീക്ഷ നടത്തുന്നത്. എന്നിട്ടും നടപടികൾ പൂർത്തിയാക്കാത്തതിലും താൽക്കാലിക നിയമനം നടത്തുന്നതിലും ഉദ്യോഗാർത്ഥികൾക്ക് പരാതിയുണ്ട്. സഹകരണ സംഘങ്ങളിലെ പ്യൂൺ, അറ്റൻഡർ, ഡ്രൈവർ തസ്തികകളിൽ രാഷ്ട്രീയ അണികളെ തിരുകിക്കയറ്റുന്നതായും പരാതിയുണ്ട്. അതിന് പിന്നാലെയാണ് ബോർഡിന് വിട്ട തസ‌്തികകളിൽ പോലും താൽക്കാലികക്കാരെ നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുന്നത്.
പല തസ്തികകളിലെയും ഒഴിവുകൾ ബോർഡിനു റിപ്പോർട്ട് ചെയ്യാതെ താൽക്കാലികക്കാരെ ദിവസ വേതനത്തിൽ കുത്തിക്കയറ്റുകയാണ്. 400 മുതൽ 650 രൂപ വരെയാണ് ദിവസ വേതനം. ആവശ്യമില്ലെങ്കിലും ഒന്നിലേറെ പേരെ ഇങ്ങനെ നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുമെന്നാണ് ആക്ഷേപം.
സഹകരണ ജീവനക്കാരുടെ നിയമനം പഠിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.കേരള ബാങ്ക് അടക്കമുള്ള അപെക്സ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ നേരത്തേ പി.എസ്.സിക്ക് വിട്ടു. മറ്റ് സഹകരണ സ്ഥാപനങ്ങളിൽ ജൂനിയർ ക്ലാർക്ക് മുതൽ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനം സഹകരണ റിക്രൂട്ട്‌മെന്റ് ബോർഡാണ് നടത്തുന്നത്.
"കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ സംഘങ്ങളിലെ മുഴുവൻ നിയമനങ്ങളും സഹകരണ പരീക്ഷാ ബോർഡിനു വിടുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. രാഷ്ട്രീയ, പിൻവാതിൽ നിയമനങ്ങൾ നിലയ്ക്കാൻ ഇത് വഴിയൊരുക്കും. സഹകരണ നിയമ ഭേദഗതിയിൽ ഇതും പരിഗണിക്കും"
--സഹകരണ മന്ത്രി വി.എൻ.വാസവൻ
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |