ബംഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷനായി ആരെത്തിയാലും അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പ്രവർത്തിക്കാനും കഴിയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന്റെ റിമോട്ട് കൺട്രോളറായിരിക്കും എന്ന ബി.ജെ.പിയടക്കമുള്ളവരുടെ ആക്ഷേപങ്ങളോട് കർണാടകയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'റിമോട്ട് കൺട്രോളിംഗ് പ്രസിഡന്റ്" എന്ന വിളി ആ സ്ഥാനത്തെത്തുന്ന ആളെ അപമാനിക്കലാണ്. പ്രസിഡന്റ് സ്ഥാനാർത്ഥികളായ മല്ലികാർജുൻ ഖാർഗെയ്‌ക്കും ഡോ. ശശി തരൂരിനും അവരുടേതായ കാഴ്ചപ്പാടുകളുമുണ്ട്.
കോൺഗ്രസ് ഫാസിസ്റ്റ് പാർട്ടിയല്ല. സംഭാഷണത്തിലാണ് തങ്ങൾ വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു ടീമായി പ്രവർത്തിക്കും. രാജ്യത്ത് വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനമാണ്. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന ആരോടും തങ്ങൾ പോരാടും. ബി.ജെ.പി രാജ്യത്തെ വിഭജിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. അതിനാലാണ് 'ഭാരത് ജോഡോ യാത്ര" നടത്തുന്നത്. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിൽ ജനം മടുത്തു. കൂടാതെ രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതം ദുസഹമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാംരമേഷ്, രൺദീപ് സുർജേവാല, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു. 22 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 17ന് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒരു മാസം പിന്നിട്ട് ഭാരത് ജോഡോ യാത്ര
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 30 ദിവസം പിന്നിട്ടു. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച യാത്ര ഇതിനകം തമിഴ്‌നാടും കേരളവും പിന്നിട്ട് കർണാടകയിൽ പര്യടനം തുടരുകയാണ്. 700 കിലോ മീറ്ററിലധികം ദൂരം ഇതുവരെ പിന്നിട്ടുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |