തട്ടിപ്പ് പിടിക്കപ്പെട്ടത് ഒന്നരമാസം മുമ്പ്
കൊല്ലം: കരാറുകാരുടെ ഇ.എം.ഡി തുക തിരിച്ചുനൽകാൻ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പിട്ട് രേഖകൾ തയ്യാറാക്കിയ സംഭവത്തിൽ കേസെടുക്കാതെ കൊല്ലം ഈസ്റ്റ് പൊലീസ്. സംഭവത്തിൽ കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണവും നടപടിയും വൈകുകയാണ്. ഇത് തെളിവുകൾ നശിപ്പിക്കാനും ഇടയാക്കും.
ക്രിമിനൽ ക്രമക്കേട് മറച്ചുപിടിക്കാനുള്ള ശ്രമമാണ് കോർപ്പറേഷൻ അധികൃതരും പൊലീസും അദ്യം മുതൽ നടത്തുന്നത്. മൂന്നാഴ്ച മുമ്പാണ് തട്ടിപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് കോർപ്പറേഷൻ അധികൃതർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞമാസം 27നാണ് ട്രഷറി ജീവനക്കാർ സൂപ്രണ്ടിംഗ് എൻജിനിയറുടെ ഒപ്പിൽ സംശയം പ്രകടിപ്പിച്ച് കോർപ്പറേഷനെ സമീപിച്ചത്. എന്നാൽ അക്കൗണ്ട്സ് സെക്ഷനിലെ രണ്ട് ക്ലാർക്കുമാരുടെ വിശദീകരണം സഹിതമുള്ള ക്രമക്കേട് സംബന്ധിച്ച ഫയൽ മേയർക്ക് മുന്നിൽ എത്തുന്നത് കഴിഞ്ഞമാസം 18നാണ്. മേയറുടെ നിർദ്ദേശ പ്രകാരം അന്നുതന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരാളി നിന്ന് മാത്രമാണ് ഇതുവരെ മൊഴിയെടുത്തത്. കോർപ്പറേഷൻ സെക്രട്ടറിയുടെ ആഭ്യന്തര അന്വേഷണം രണ്ട് ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടതിലും ഒതുങ്ങി. സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് തട്ടിപ്പ് ഒതുക്കിത്തീർക്കാനുള്ള ശ്രമം പൊളിഞ്ഞത്.
പരാതി ദുർബലമെന്ന് പൊലീസ്
കോർപ്പറേഷൻ നൽകിയ പരാതി ദുർബലമായതിനാലാണ് ഇതുവരെ കേസെടുക്കാത്തതെന്ന വിചിത്ര മറുപടിയാണ് ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. കോർപ്പറേഷൻ തെളിവുകളൊന്നും നൽകിയില്ലത്രേ. വ്യാജ ഒപ്പിട്ട് നടത്തിയ ക്രമക്കേടുകളുടെ രേഖകൾ ട്രഷറിയിൽ നിന്നും കോർപ്പറേഷനിൽ നിന്നും പിടിച്ചെടുക്കാനും പൊലീസ് തയ്യാറാകുന്നില്ല.
നടപടി രണ്ടുപേരിൽ ഒതുക്കാൻ നീക്കം
കോർപ്പറേഷന്റെ ആഭ്യന്തര നടപടി അക്കൗണ്ട്സ് സെക്ഷനിൽ ട്രഷറിയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്തിരുന്ന മുൻ ജീവനക്കാരനിലും ഇപ്പോഴത്തെ ജീവനക്കാരനിലും ഒതുക്കിനിറുത്താനാണ് നഗരസഭ അധികൃതരുടെ ആലോചന. ഇ.എം.ഡി തുക തിരിച്ചുനൽകാനുള്ള ഫയൽ ഉത്ഭവിക്കുന്ന എൻജിനിയറിംഗ് വിഭാഗത്തിലെയും ക്രമക്കേടിൽ പങ്കുള്ള അക്കൗണ്ട്സ് സെക്ഷനിലെ മറ്റ് ജീവനക്കാർക്കും ക്ലീൻ ചിറ്റ് നൽകാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |