വൈക്കം. അഷ്ടമിക്ക് മുൻപായി വൈക്കംക്ഷേത്രവും പരിസരവും സി.സി.ടി.വി കാമറയുടെ
നിരീക്ഷണത്തിലാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ
ജീവനക്കാരുടെയും ഉപദേശക സമിതിയുടെയും യോഗത്തിൽ അറിയിച്ചു. 35 കാമറകൾ സ്ഥിരമായി സ്ഥാപിക്കും. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ ഓഫിസ് കൺട്രോൾ റൂമായി പ്രവർത്തിക്കും. ഇതിനായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ശ്യാമപ്രസാദിനെ ചുമതലപ്പെടുത്തി.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതിനാൽ ഈ വർഷം ക്ഷേത്രത്തിൽ പതിവിൽ കൂടുതൽ ഭക്തജനത്തിരക്ക് ഉണ്ടാകും. ജീവനക്കാരുടെ പേരിൽ ആരും പരാതി പറയാൻ
ഇടവരരുത്. എല്ലാവരും അവരവരുടെ ജോലികൾ ആത്മാർത്ഥതയോടെ ചെയ്യണം. ക്ഷേത്രപരിസരം ശുചിയാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി.
യോഗത്തിൽ ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, അസി.കമ്മിഷണർ മുരാരി ബാബു, ഡപ്യൂട്ടി കമ്മിഷണർ വി.കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ പി.അനിൽകുമാർ, ഉപദേശകസമിതി പ്രസിഡന്റ് ഷാജി വല്ലത്തറ, വൈസ് പ്രസിഡന്റ് പി.പി.സന്തോഷ്, ബി.ഐ.പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ.
ജനറേറ്റർ പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി.
പ്രാതൽ മാലിന്യം സംസ്‌കരിക്കാൻ ഇൻസിനറേറ്റർ.
ക്ഷേത്രക്കുളത്തിന്റെ കൽപ്പടവുകൾ ശുചിയാക്കും.
ക്ഷേത്ര ആചാരങ്ങൾ സമയക്രമം പാലിച്ച് നടത്തും.
മുഴുവൻ ഭക്തർക്കും പ്രാതൽ ലഭിക്കാനുള്ള നടപടി.
ആനയ്ക്കുവേണ്ടി പ്രത്യേക പണപ്പിരിവ് അനുവദിക്കില്ല.
ഭക്തജനങ്ങൾക്ക് ആനയെ സ്‌പോൺസർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |