SignIn
Kerala Kaumudi Online
Thursday, 25 April 2024 5.18 AM IST

@ സി.എച്ച് മേൽപ്പാലം നവീകരണം വ്യാപാരികൾക്ക് പെരുവഴിയോ ?​

chflyover
സി.എച്ച് മേൽപ്പാലം

കോഴിക്കോട്: നിർമാണ തുക അനുവദിച്ചതോടെ അപകടാവസ്ഥയിലായ സി.എച്ച് മേൽപ്പാലം നവീകരണം തുടങ്ങാനിരിക്കെ പാലത്തിന് കീഴിലെ വ്യാപാരികളുടെ പുനരധിവാസത്തിൽ ഇനിയും തീരുമാനമായില്ല. നവീകരണത്തിനായി ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെങ്കിലും നവീകരണ ശേഷം മുറികൾ തിരിച്ചു നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പാലത്തിന് കീഴിലുള്ള 69 കടമുറികളിൽ 63 മുറികളിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

ഏപ്രിൽ അവസാനത്തോടെ കച്ചവടക്കാർ ഒഴിയണമെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പും കോർപ്പറേഷനും നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ വ്യാപാരികൾ നൽകിയ ഹർജിയിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ഇല്ലാതെ ഒഴിപ്പിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.

എന്നാൽ പാലം പണിതത് പി.ഡബ്ല്യു.ഡിയുടെ കീഴിലാണെങ്കിലും കടകൾ നിർമിച്ചിരിക്കുന്നത് കോർപ്പറേഷനാണെന്ന് കാണിച്ച് പി.ഡബ്ല്യു.ഡി കൈയൊഴിയുകയായിരുന്നു. അതേസമയം പി.ഡബ്ല്യൂ.ഡിയുടെ സ്ഥലമാണെന്നും അവർ കടമുറികൾ തിരിച്ചുനൽകിയാൽ കച്ചവടം നടത്താമെന്നുമാണ് കോർപ്പറേഷന്റെ വാദം.

1984ലാണ് മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ്‌ക്രോസ് റോഡിൽ 25 സ്പാനുകളും 300 മീറ്റർ നീളത്തിലും മേൽപ്പാലം നിർമ്മിച്ചത്. കോർപ്പറേഷന് വരുമാനമെന്ന നിലയിൽ മേൽപ്പാലത്തിനടിയിൽ 69 കടമുറികൾ നിർമ്മിച്ച് ടെൻഡർ പ്രകാരം 10 വർഷത്തേക്ക് കടകൾ വ്യാപാരികൾക്ക് അനുവദിച്ചു. പിന്നീട് മൂന്നു വർഷത്തേക്ക് വാടക വർദ്ധനയോടെ പുതുക്കി നൽകി. നിലവിൽ 2024 വരെ കച്ചവടം നടത്താൻ അനുമതിയുണ്ട്.

ഹൈവേ ബ്രിഡ്ജസ് ആൻഡ് റിസർച്ച്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് പാലത്തിന്റെ 12 ഭാഗത്ത് സ്ലാബ് അടർന്നുവീണതായി കണ്ടെത്തിയത്. പാലം പൂർണമായും പൊളിച്ചുമാറ്റേണ്ടെ ന്നാണ് കണ്ടെത്തലെങ്കിലും നവീകരണം പൂർത്തിയാക്കി എന്ന് കടമുറികൾ തുറക്കാൻ കഴിയുമെന്ന് പറയുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം.

@ വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം

പാലത്തിന്റെ നവീകരണം മൂന്ന് ഘട്ടമായി നടത്തുക.

കച്ചവടക്കാർക്ക് പുനരധിവാസം അനുവദിക്കുക

കളക്ടർ,​ മേയർ,​ വ്യാപാരികൾ എന്നിവരെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുക,

കടകൾ നവീകരിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാര തുക നൽകുക.

ടെൻഡർ നടപടി ഒഴിവാക്കി അക്രഡിറ്റഡ് ഏജൻസികൾ വഴി പ്രവൃത്തി നടത്തുക

'' മേൽപ്പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ എതിരല്ല. പക്ഷേ ബദൽ സംവിധാനങ്ങൾ ഒന്നുമില്ലാതെ കടകൾ ഒഴിഞ്ഞ് കൊടുക്കാൻ കഴിയില്ല. ‌ഞങ്ങൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ കോർപ്പറേഷൻ പരിഗണിക്കണം. രേഖാമൂലം ഉറപ്പ് നൽകണം '' - ബേബി കിഴക്കേഭാഗം,​ ജനറൽ കൺവീനർ,​ ആക്ഷൻ കമ്മിറ്റി,​ കേരള വ്യപാരി വ്യവസായി ഏകോപന
സമിതി സിഎച്ച്. ഫ്ലൈ ഓവർ ഷോപ്പിംഗ് കോപ്ളക്സ് യൂണിറ്റ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.