കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശത്ത് പോകുന്നതിന്റെ മറവിൽ സർക്കാർ ഖജനാവ് ധൂർത്തടിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ ആരോപിച്ചു. ഏതു യാത്രയിലും മുഖ്യമന്ത്രി ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുപോകുന്നത് എന്തിനാണെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. അവരുടെ ചെലവ് സ്വന്തമായി എടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുനൽകുന്ന വിശദീകരണം. 'അതൊക്കെ അങ്ങു പള്ളിയിൽ പോയിപറഞ്ഞാൽ മതി." മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് ചെലവഴിക്കുന്ന തുക എത്രയാണെന്ന് ജനങ്ങളോട് തുറന്നുപറയാൻ സി.പി.എം തയ്യാറാകണം. സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ച ഗുരുതരമായിക്കൊണ്ടിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സഹപ്രവർത്തകന്റെ ചിത എരിഞ്ഞടങ്ങുന്നതിന് മുൻപ് മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം. അരനൂറ്റാണ്ടുകാലം കോടിയേരിയുടെ കർമ്മരംഗമായ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചില്ല. പിറ്റേദിവസം മുഖ്യമന്ത്രിക്ക് വിദേശയാത്രയ്ക്ക് പോകേണ്ടതിനാലാണ് കോടിയേരിയുടെ ഭൗതികശരീരം കണ്ണൂരിൽ മാത്രം പൊതുദർശനത്തിന് വച്ചതെന്നും സുധാകരൻ ആരോപിച്ചു. ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ജീവശ്വാസം
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ പാർട്ടിക്ക് ജനാധിപത്യത്തിന്റെ ജീവശ്വാസം കൈവന്നിരിക്കുകയാണ്. മനഃസാക്ഷി വോട്ടുചെയ്യണമെന്ന് പറഞ്ഞത് മനസിനു തോന്നുന്ന സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യണമെന്നാണ്. തെറ്റിദ്ധാരണ പരത്താനാണ് ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |