സീതത്തോട് : ഉദ്യോഗസ്ഥ അനാസ്ഥയുടെ തെളിവായി മാറിയിരിക്കുകയാണ് കോട്ടമൺപാറ - പാണ്ഡ്യൻപാറ റോഡ് നിർമ്മാണം. പുനർനിർമാണത്തിനായി കഴിഞ്ഞ വർഷം നവംബറിൽ റോഡ് പൊളിച്ചതാണ്. അടുത്ത മാസം ഒരു വർഷം പൂർത്തിയാകുമ്പോഴും പണി എങ്ങുമെത്തിയില്ല. രണ്ടു കിലോമീറ്ററോളം വരുന്ന ചെറിയ റോഡിന്റെ പുനർനിർമാണം ഒരു വർഷത്തോളമായി ഇഴഞ്ഞു നീങ്ങിയിട്ടും ചോദിക്കാനും പറയാനും ഉദ്യോഗസ്ഥരില്ല. രണ്ടര കോടി എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം ആരംഭിച്ചത്. പാണ്ഡ്യൻപാറ പടി മുതൽ മേലേ കോട്ടമൺപാറ വരെ റോഡ് ഒരു കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് ചെയ്തിട്ട് രണ്ടുമാസമായി. മേലേ കോട്ടമൺപാറയിൽ നിന്ന് കോട്ടമൺപാറ വരെ റോഡ് പൊളിച്ചിട്ടിരിക്കുന്നു. മെറ്റൽ കഷണങ്ങൾ ഇളകി കിടക്കുന്ന റോഡിൽ വാഹനങ്ങൾ നിരങ്ങി മറിയുന്നത് പതിവാണ്. ഇറക്കം ഇറങ്ങുന്ന വാഹനങ്ങൾ ബ്രേക്ക് ചെയ്തു വരുമ്പോഴാണ് അപകടങ്ങൾ ഏറുന്നത്. ബൈക്കുകളും സ്കൂട്ടറുകളും മറിഞ്ഞ് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റ നിരവധി സംഭവങ്ങളുണ്ട്. അപകടങ്ങൾ ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ ഉണരുന്നില്ലെന്ന് നട്ടുകാർ പറയുന്നു. പത്തനംതിട്ടയിൽ നിന്ന് മേലേകോട്ടമൺപാറ വരെ ആറ് ബസ് സർവീസുകളുണ്ട്. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ബസുകൾക്ക് തകരാറുകൾ ഉണ്ടാകുന്നതായി ഉടമകൾ പറയുന്നു. റോഡ് നന്നാക്കുന്നില്ലെങ്കിൽ ബസ് ഗതാഗതം നിറുത്തിവയ്ക്കേണ്ടി വരും. സീതത്തോട് പഞ്ചായത്തിലെ ഒന്ന്, പതിമൂന്ന് വാർഡുകളിലൂടെയാണ് റോഡ്.
'' റോഡ് ഇൗ നിലയിൽ പൊളിച്ചിട്ടിട്ട് ഒരു വർഷത്തോളമാകുന്നു. ഇതിലൂടെയുളള ദുരിതയാത്ര അവസാനിപ്പിക്കാൻ അധികൃതർ നടപടിയെടുക്കണം.
മോഹൻലാൽ, പ്രദേശവാസി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |