മട്ടന്നൂർ: സർക്കാരിന്റെ കലാസാംസ്കാരിക സ്ഥാപനങ്ങളിൽ മുഖ്യ സ്ഥാനമാനങ്ങൾ അനർഹരായ പാർട്ടി നോമിനികൾക്ക് വീതിച്ചു നൽകുന്നതിനെതിരേ വിമർശനവുമായി ചരിത്രകാരനും പുരാവസ്തുഗവേഷകനുമായ ഡോ. എം.ജി. ശശിഭൂഷൺ. നടന കലാനിധി ഗുരു ഗോപിനാഥ് ട്രസ്റ്റ് മട്ടന്നൂർ മഹാദേവ ക്ഷേത്ര ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവണത അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്ന്, ചടങ്ങ് ഉദ്ഘാടനം ചെയ്ത മുൻമന്ത്രി കൂടിയായ കെ.കെ. ശൈലജയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
കേരളത്തിന്റെ സാംസ്കാരിക സ്ഥാപനങ്ങൾ പലപ്പോഴും നിർജ്ജീവമാകുന്നതിന്ന് കാരണം ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണ്. കേരള സംഗീത നാടക അക്കാഡമി അദ്ധ്യക്ഷസ്ഥാനത്തിരുന്ന് ശമ്പളം വാങ്ങാനല്ലാതെ നിർഭാഗ്യവശാൽ , മലയാള സിനിമയിലെ പ്രതിഭാശാലിയായ കെ.പി.എ.സി ലളിതയ്ക്കുപോലും ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇത് ഗൗരവമേറിയ കാര്യമാണെന്നും ശശിഭൂഷൺ തുറന്നടിച്ചു. രാഷ്ട്രീയക്കാർ നല്ല സാമൂഹിക പ്രവർത്തകരാണ്. പക്ഷേ കലാ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് സാമൂഹിക പ്രവർത്തകരല്ല, ജന്മസിദ്ധ പ്രതിഭാശാലികളായവരാണ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗുരു ഗോപിനാഥ് ട്രസ്റ്റ് പ്രസിഡന്റ് പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗോപിനാഥ് ട്രസ്റ്റ് ഏർപ്പെടുത്തിയ നെടുമുടി വേണു സ്മാരക പുരസ്കാരവും പൊന്നാടയും ഗുരു ഗോപിനാഥിന്റെ ശിഷ്യ കൂടിയായ തൊണ്ണൂറ്റഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന വിഖ്യാത നർത്തകി കോട്ടയം ഭവാനി ചെല്ലപ്പനു കെ.കെ. ശൈലജ സമ്മാനിച്ചു.
സ്വാതി തിരുനാൾ സംഗീത കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ലേഖ തങ്കച്ചി, മട്ടന്നൂർ നഗര സഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുഗതൻ, മട്ടന്നൂർ ഭൂമിക കലാക്ഷേത്ര ഡയറക്ടർ, സി. ദിനേശൻ, അഡ്വ. അമ്പലപ്പുഴ വി. ശ്രീകുമാർ, രാംദാസ് ഭാസ്കര, വി.കെ. ചെല്ലപ്പൻ നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാകാരികൾ കേരള നടനം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |