പെരിന്തൽമണ്ണ: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ അങ്ങാടിപ്പുറം പോളി ക്വാർട്ടേഴ്സിന് സമീപം കെ.എസ്.ആർ.ടി.സി. ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ട് പ്രതികൾ പൊലീസിൽ കീഴടങ്ങി. തിരൂർക്കാട് ചാലിലകത്ത് മുഹമ്മദ് നാജി(20), വലമ്പൂർ മുതുവരത്തൊടി മുഹമ്മദ് മുഫലിഹ്(20) എന്നിവരാണ് ശനിയാഴ്ച രാത്രി പെരിന്തൽമണ്ണ പൊലീസ് മുമ്പാകെ കീഴടങ്ങിയത്.
ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവദിവസം കല്ലെറിയാനെത്തിയ സംഘത്തിൽ സ്‌കൂട്ടറുകൾ ഓടിച്ചിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ രണ്ട് സ്‌കൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകരായ മങ്കട മേലേ അരിപ്ര ഇരിമ്പാലക്കൽ മുഹമ്മദ് അഷ്റഫിനെ(35) സംഭവ ദിവസം രാത്രിയും മറ്റൊരു പ്രതി മേലേ അരിപ്ര മാമ്പ്ര വീട്ടിൽ അൻസാഫിനെ(22) ഈ മാസം ആറിനും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് പ്രതികൾ കീഴടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |