പാപ്പിനിശേരി: നൃത്തലോകത്തെ താരമാകാൻ ചുവടുകൾവയ്ക്കുകയാണ് അരോളി കമ്മാടത്ത് മൊട്ടയിലെ 24 കാരിയായ പൂജ. ഹൈദരബാദ് സർവകലാശാലയിൽ നിന്നും മാസ്റ്റർ ഓഫ് പെർഫോമിംഗ് ആർടിസ്റ്റ് നൃത്തവിഭാഗത്തിൽ ഒന്നാംറാങ്കും സ്വർണ്ണമെഡലും നേടിയ പൂജ, ഇപ്പോൾ നൃത്തപരിശീലനം തുടങ്ങിയ കേരള കലാമണ്ഡലത്തിൽ അതിഥി അദ്ധ്യാപികയാണ്.
ഏഴാം ക്ലാസുവരെ അരോളി ഗവൺമെന്റ് ഹൈസ്‌ക്കൂളിലും എട്ട് മുതൽ ബിരുദം വരെ കേരള കലാമണ്ഡലത്തിലുമാണ് പഠിച്ചത്. മോഹനിയാട്ടത്തിലാണ് ബിരുദം നേടിയത്. തുടർന്നാണ് ഹൈദരബാദിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയത്. ഭരതനാട്യം ഉപവിഷയമായിരുന്നു.
ഓട്ടോ ഡ്രൈവറായ അരോളിയിലെ ഒ. രതീഷിന്റെയും തയ്യൽതൊഴിലാളിയായ അനിതയുടെയും മകളായ പൂജ നൃത്തലോകത്തേക്ക് ചുവടുവെച്ചത് തികച്ചും സാധാരണക്കാരായ രക്ഷിതാക്കളുടെ ഉറച്ച പിന്തുണയോടെയാണ്. ഓട്ടോറിക്ഷ ഓടിക്കുന്നതോടൊപ്പം നല്ലൊരു തയ്യൽക്കാരനും കൂടിയാണ് രതീഷ്. ആദ്യം ചിറക്കലിൽ താമസിച്ച സമയത്ത് പരിചയപ്പെട്ട നാടക പ്രവർത്തകർക്കും പിന്നെ ചില പ്രൊഫഷണൽ നാടക ട്രൂപ്പിനും വസ്ത്രങ്ങൾ തയ്പിച്ച് കൊടുത്തതോടെയാണ് കലയോട് അഭിനിവേശം തോന്നിയത്. ആ കലാഭിരുചിയാണ് മകളിലേക്കും പകർന്നത്. കുട്ടിക്കാലത്ത് സ്‌കൂൾ നാടക ടീമിലും അംഗമായിരുന്നു പൂജ.
കളരിവാതുക്കൽ ഗീതാഞ്ജലി നൃത്ത വിദ്യാലയത്തിലെ അജിത ചന്ദ്രന്റെ കീഴിലാണ് പൂജ നൃത്തം അഭ്യസിച്ച് തുടങ്ങിയത്. അരോളി ഹൈസ്‌ക്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അവധിക്കാലത്ത് കലാമണ്ഡലം രാജേഷിന്റെ കീഴിൽ മൃദംഗം പഠിക്കാനും തുടങ്ങി. ആ സമയത്താണ് കലാമണ്ഡലത്തെക്കുറിച്ചും അവിടത്തെ പ്രവേശന രീതിയും അറിഞ്ഞത്. പ്രവേശന കടമ്പകൾ വിജയകരമായി പൂർത്തിയാക്കി എട്ടാം ക്ലാസിൽ ശാസ്ത്രീയ നൃത്ത പഠനത്തിന് തുടക്കമിട്ടു.
കലാമണ്ഡലത്തിലെ ചിട്ടവട്ടങ്ങളിൽ അലിഞ്ഞുചേർന്ന പൂജ നൃത്തത്തോടൊപ്പം പഠനത്തിലും മികവ് കാട്ടി. വാർഷിക പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയതോടെ ഫെലോഷിപ്പിനും അർഹയായി. കലാമണ്ഡലത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച സ്‌കോർ നേടിയ രണ്ടാമത്തെ വിദ്യാർത്ഥിനിയായിരുന്നു.
കലാമണ്ഡലത്തിലെ പഠനത്തോടെ സംസ്ഥാനത്തെ നിരവധി നൃത്തവേദികളിൽ പൂജ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിവിധപരിപാടികളിൽ അടക്കം പല നൃത്താവിഷ്‌കാരങ്ങൾക്കും ചുക്കാൻ പിടിച്ച ഈ കലാകാരി അരോളി ഗ്രാമത്തിന് അഭിമാനമായിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |