തിരുവനന്തപുരം : കൊവിഡിന് ശേഷം കേരളത്തിലെ നഴ്സുമാർ കൂട്ടത്തോടെ വൻ ശമ്പളവും ഉയർന്ന ജീവിത നിലവാരവും തേടി യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പോകുന്നത് സർക്കാർ, സ്വകാര്യ ആശുപത്രികളെ വിഷമസന്ധിയിലാക്കുന്നു.
വിദേശത്ത് മൂന്ന് ലക്ഷം രൂപ വരെയാണ് നഴ്സുമാരുടെ ശമ്പളം. ഒൻപത് മാസത്തിനിടെ 23,000 നഴ്സുമാർ പോയി. ഡിസംബറോടെ 35,000 ആകും. ഇതോടെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മുൻപ് വർഷം പരമാവധി 15,000 നഴ്സുമാരാണ് വിദേശത്തേക്ക് പോയിരുന്നത്. സന്ദർശക വിസയിൽ പോയി ജോലി നേടുന്നവരാണ് ഏറെയും. തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സ് ജോലി രാജി വച്ച് അമേരിക്കയിലേക്ക് പോയി.
ക്ഷാമം രൂക്ഷമായതോടെ, കൊല്ലത്തെ സ്വകാര്യ ആശുപത്രി 35,000 രൂപ അടിസ്ഥാന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്സുമാരെ വിളിച്ചിട്ടുണ്ട്.
നഴ്സിംഗ് പഠനം
വ്യാപകമാക്കണം
സർക്കാർ, സ്വകാര്യ മേഖലയിൽ ജനറൽ, ബി.എസ്‌സി നഴ്സിംഗ് പഠനം വ്യാപകമാക്കിയില്ലെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ നഴ്സുമാരില്ലാതെ ആശുപത്രികൾ പൂട്ടേണ്ടി വരുമെന്ന് ഐ.എം.എ തിരുവനന്തപുരം മുൻ പ്രസിഡന്റ് ഡോ.ജോൺ പണിക്കർ ചൂണ്ടിക്കാട്ടുന്നു.
ജനറൽ, ബി.എസ്‌സി നഴ്സിംഗ് പഠിച്ചവർക്ക് പ്രവൃത്തി പരിചയമില്ലെങ്കിലും വിദേശത്ത് തൊഴിലവസരമുണ്ട്. പരിചാരകൻ (കെയർ ഗിവർ) എന്ന തസ്തികയിലാണ് റിക്രൂട്ട് ചെയ്യുന്നത്. ഇംഗ്ലീഷ് പരിജ്ഞാനത്തിനുള്ള ഐ.ഇ.എൽ.ടി.എസ് പോലുള്ള യോഗ്യതാ പരീക്ഷകളും പല രാജ്യങ്ങളും ഒഴിവാക്കിത്തുടങ്ങി. ജോലി ലഭിക്കുന്ന രാജ്യത്തെ പരീക്ഷകൾ പാസാവുകയും അവിടെ പ്രവൃത്തി പരിചയം നേടുകയും ചെയ്യുന്നവക്ക് ഇവിടത്തേതിന്റെ ഇരട്ടി ശമ്പളത്തിൽ സ്റ്റാഫ് നഴ്സാകാം.
സർക്കാരിന്റെ നോർക്ക, ഒഡെപെക് തുടങ്ങിയ ഏജൻസികളിലൂടെ എത്തുന്ന അവസരങ്ങളും നിരവധിയാണ്. നഴ്സുമാരെ കൊണ്ടുപോകാൻ ജപ്പാനും ജർമ്മനിയും സംസ്ഥാന സർക്കാരുമായി കൈകോർത്തിട്ടുമുണ്ട്. ഇറ്റലി, ഹോളണ്ട്, ഇസ്രയേൽ, മാൾട്ട തുടങ്ങിയ രാജ്യങ്ങളും കേരളത്തിലെ നഴ്സുമാരെ വിളിക്കുന്നു.
കേരളത്തിൽ നിലവിൽ സ്വകാര്യ മേഖലയിൽ 6,000-7,000 നഴ്സുമാർക്കാണ് അവസരം. പഠിച്ചിറങ്ങുന്നവരിലേറെയും വിദേശത്തേക്ക് പോകുന്നതിനാൽ നഴ്സുമാരുടെ ക്ഷാമം നികത്താനാവുന്നില്ല. ബി.എസ്‌സി നഴ്സിംഗ് വന്നതോടെ, പഠിതാക്കൾ കുറഞ്ഞ ജനറൽ നഴ്സിംഗ് കോഴ്സ് വ്യാപകമാക്കണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. സർക്കാർ മേഖലയിൽ താലൂക്കാശുപത്രികളിലും സ്വകാര്യമേഖലയിൽ 30-50കിടക്കകളുള്ള ആശുപത്രികളിലും നഴ്സിംഗ് കോഴ്സ് തുടങ്ങണം.
കേരളത്തിലെ സ്ഥിതി
വർഷം പഠിച്ചിറങ്ങുന്നവർ ........9841
(സർക്കാർ സ്വകാര്യമേഖലകളിൽ)
ബി.എസ്‌സി നഴ്സുമാർ....................6930
ജനറൽ നഴ്സുമാർ............................2911
ആകെ പഠനകേന്ദ്രങ്ങൾ ....................259
നഴ്സിംഗ് കോളേജുകൾ.....................130
നഴ്സിംഗ് സ്‌കൂളുകൾ.........................129
ആകർഷണത്തിന്
പിന്നിൽ
1, ഉയർന്ന ശമ്പളം
2, ലോണെടുത്ത് പഠിക്കുന്നവർക്ക് അനായാസം അടയ്ക്കാം
3, ജോലിയോടൊപ്പം തുടർപഠന സാദ്ധ്യത
4, വിവാഹം കഴിഞ്ഞവർക്ക് കുടുംബത്തോടെ സ്ഥിര താമസത്തിനുള്ള അവസരം
(പല രാജ്യങ്ങളും സിറ്റിസൺഷിപ്പ് നൽകുന്നുണ്ട്)
5, മെച്ചപ്പെട്ട സാമൂഹ്യ, സാമ്പത്തിക ജീവിത നിലവാരം
'നഴ്സുമാരുടെ വലിയ ക്ഷാമമാണ് വരുന്നത്. അടിയന്തരമായി
കൂടുതൽ പേരെ സജ്ജരാക്കണം.'
-ഡോ.ദേവിൻ പ്രഭാകർ
വൈസ് പ്രസിഡന്റ്,
ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |