■വെട്ടിലായത് പരീക്ഷ എഴുതിയ ഒന്നേകാൽ ലക്ഷം പേർ
തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ളാർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ച ശേഷം യോഗ്യതയിൽ തിരിമറി കാട്ടിയതിനാൽ, ഒന്നേകാൽ ലക്ഷത്തിൽപ്പരം പേർ എഴുതിയ പരീക്ഷയും, നിയമന നടപടികളും കുരുക്കിലായി. സെപ്തംബർ 18ന് നടന്ന പരീക്ഷയുടെ
റാങ്ക് ലിസ്റ്റ് നവംബറിൽ പ്രസിദ്ധീകരിച്ചേക്കും.
എസ്.എസ്.എൽ.സി യോഗ്യതയുള്ള തസ്തികയിലേക്ക് മേയ് 18നാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചത്. 54 ഒഴിവുകളാണ് റിപ്പോർട്ട്
ചെയ്തിരുന്നത്. ജൂൺ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത മുൻകാല പ്രാബല്യത്തോടെ മാറ്റി ദേവസ്വം കമ്മിഷണർ ജൂൺ 20ന് ഗസറ്റ് വിജ്ഞാപനമിറക്കി. പ്ളസ് ടുവും അംഗീകൃത സ്ഥാപനത്തിലെ കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റും അധിക യോഗ്യതയാക്കി. ഇതറിയാതെയാണ് ഭൂരിഭാഗം ഉദ്യോഗാർത്ഥികളും പരീക്ഷ എഴുതിയത്.
സർക്കാർ വകുപ്പുകളിലെ ക്ളാർക്ക് നിയമനത്തിനുള്ള പി.എസ്.സി പരീക്ഷയ്‌ക്ക് എസ്.എസ്.എൽ.സിയാണ് ഇപ്പോഴും യോഗ്യത. ഇത് മറികടന്നത്
സംവരണ നിയമനങ്ങൾ അട്ടിമറിമറിക്കാനാണെന്നാണ് ആക്ഷേപം
കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ്, ടൈപ്പ് റൈറ്റിംഗ് ലോവർ പരീക്ഷ പാസാകുന്നവർക്കുള്ള
അധിക യോഗ്യതാണ്. കമ്പ്യൂട്ടർ പരിജ്ഞാനമല്ല.
റാങ്ക് ലിസ്റ്റും
പ്രതിസന്ധിയിൽ
എഴുത്തു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാവും
റാങ്ക് ലിസ്റ്റ്. ഉയർന്ന റാങ്ക് നേടിയാലും അധിക യോഗ്യതയില്ലാത്തവർക്ക് നിയമനം
നൽകാനാവില്ല. അധിക യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കലും അസാദ്ധ്യമാണ്.ഒന്നുകിൽ യോഗ്യത പുതുക്കും മുമ്പ് റിപ്പോർട്ട് ചെയ്ത 54 ഒഴിവുകളിൽ മാത്രം നിയമനം നടത്തിയ ശേഷം റാങ്ക് ലിസ്റ്റ് റദ്ദാക്കണം.
അല്ലെങ്കിൽ, എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയായി തുടരുകയും, അധിക യോഗ്യതയുടെ വിജ്ഞാപനം മരവിപ്പിക്കുകയും വേണം. 2011ൽ
എൽ.ഡി ക്ളാർക്ക് നിയമനത്തിനുള്ള യോഗ്യത പ്ളസ് ടു ആക്കാൻ സർക്കാർ
തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ല.
പുറം വാതിലിന് വഴിയൊരുങ്ങും
നിയമക്കുരുക്കിൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയാൽ പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കി
നിയമനം നടത്തുന്നതുവരെ സംവരണം ലംഘിച്ച് ഇഷ്ടക്കാർക്ക് താത്കാലിക നിയമനം നൽകാം. അത് നീട്ടിക്കൊണ്ടുപോകാം. പുതിയ പരീക്ഷ വന്നേക്കുമെന്ന ശ്രുതി പരന്നതോടെ ദേവസ്വം ജീവനക്കാരുടെ മക്കളും ബന്ധുക്കളും തിരക്കിട്ട് കമ്പ്യൂട്ടർ പഠനം
തുടങ്ങിയതായും അറിയുന്നു.
പക്ഷാഭേദം തസ്തികമാറ്റത്തിലും
നേരിട്ടുള്ള നിയമനം 50 ശതമാനം തസ്തികകളിലാണ്. 35 ശതമാനം തസ്തിക മാറ്റം വഴിയാണ്. ശേഷിക്കുന്നതിൽ 10 ശതമാനം ആശ്രിതർക്കും 5 ശതമാനം ഗാർഡുമാർക്കുമാണ്. നേരിട്ടുള്ള നിയമനത്തിന്റെ യോഗ്യത തസ്തികമാറ്റ നിയമനത്തിനും ബാധകമാണ്. എന്നാൽ അധിക യോഗ്യത ജീവനക്കാർക്ക് ബാധകമല്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. മതിയായ യോഗ്യത ഇല്ലാത്തവരെയും തിരുകിക്കയറ്റാനാണിതെന്നാണ് ആക്ഷേപം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |