തിരുവനന്തപുരം: വിദ്യാർത്ഥികളുടെ വിനോദയാത്രാ വിവരം മുൻകൂറായി ബന്ധപ്പെട്ട ആർ.ടി.ഒയെ അറിയിക്കണമെന്ന നിർദ്ദേശം പാലിക്കാത്ത സ്കൂൾ, കോളേജ് അധികൃതർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നതുൾപ്പെടെയുള്ള ശുപാർശ പൊതു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്ക് മോട്ടോർ വാഹന വകുപ്പ് നൽകും. ഇന്നുചേരുന്ന ഉന്നതതല യോഗത്തിൽ എന്തൊക്കെ നടപടി എടുക്കാം എന്നതിൽ അന്തിമ തീരുമാനമെടുക്കും. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണിത്.
ജൂലായ് 7ന് നൽകിയ നിർദ്ദേശം പാലിക്കണമെന്നാണ് ആവശ്യം. അനാവശ്യരൂപമാറ്റം വരുത്താത്ത വാഹനങ്ങളിലാവണം യാത്രയെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. രാത്രി 9നും രാവിലെ 6നും മദ്ധ്യേ യാത്ര പൂർണമായും ഒഴിവാക്കണമെന്ന നിർദ്ദേശപ്രകാരം 2007 മാർച്ച് 2ന് വിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കിയിരുന്നു. യാത്രയുടെ പൂർണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കായിരിക്കുമെന്ന് 2020ൽ മറ്റൊരു ഉത്തരവും വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നു.
ടൂറിസ്റ്റ് ബസുകൾക്ക്
ഏകീകൃത നിറം
ടൂറിസ്റ്റ് ബസുകൾ മൂന്നുമാസത്തിനുള്ളിൽ ഏകീകൃത നിറത്തിലേക്ക് മാറണമെന്ന് മോട്ടോർ വാഹനവകുപ്പ് കർശന നിർദ്ദേശം നൽകും. വെള്ള നിറവും അതിൽ വയലറ്റും ഗോൾഡനും കലർന്നവരയുമാണ് വേണ്ടത്. കഴിഞ്ഞ ജൂൺ മുതൽ ഏകീകൃത നിറത്തിലേക്ക് മാറണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |