കൊല്ലം: ജനങ്ങൾക്ക് നേരെ തെരുവ് നായകളുടെ വേട്ട തുടരുമ്പോഴും നിറുത്തിവച്ച എ.ബി.സി പദ്ധതി പുനരാരംഭിക്കാൻ തയ്യാറാകാതെ തദ്ദേശസ്ഥാപനങ്ങൾ. എ.ബി.സി കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന്റെ മേൽനോട്ട ചുമതലയുള്ള ജില്ലാ ഭരണകൂടവും ചെറുവിരലനക്കുന്നില്ല.
കഴിഞ്ഞമാസം അവസാനത്തോടെ ജില്ലയിൽ ആരംഭിച്ച എ.ബി.സി പദ്ധതി, ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിയെ തുടർന്ന് ഈമാസം നാലിനാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് നിറുത്തിവച്ചത്. കൊല്ലം കോർപ്പറേഷൻ പരിധിയിൽ മാത്രമാണ് ജില്ലയിൽ നിലവിൽ തെരുവ് നായ വന്ധ്യംകരണം നടക്കുന്നത്.
സർക്കാർ ഉത്തരവ് പ്രകാരം ജില്ലാ പഞ്ചായത്തിനാണ് എ.ബി.സി പദ്ധതിയുടെ എകോപന ചുമതല. ഇതുപ്രകാരം പദ്ധതിക്കായി 50 ലക്ഷം രൂപ നീക്കിവച്ച് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ പദ്ധതി നിറുത്തിവച്ചപ്പോൾ യാതൊരു ഇടപെടലും ജില്ലാ പഞ്ചായത്ത് നടത്തിയിട്ടില്ല. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകാൻ ജില്ലാ പഞ്ചായത്തിനും കളക്ടർക്കും നിർദ്ദേശിക്കാമെങ്കിലും, ചെയ്തിട്ടില്ല. നിലവിലള്ള 13 കേന്ദ്രങ്ങളിൽ ചട്ടപ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാനുള്ള നിർദ്ദേശം പോലും ഉണ്ടാകുന്നില്ല. ജില്ലാ പഞ്ചായത്തിന് സ്വന്തം നിലയിൽ മാതൃകാ വന്ധ്യംകരണ കേന്ദ്രം സജ്ജമാക്കാമെങ്കിലും, അതിനും തയ്യാറല്ല. ജില്ലയിലെ നാല് മുൻസിപ്പാലിറ്റികളിൽ പദ്ധതി ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ല.
താളം തെറ്റി പദ്ധതി പ്രവർത്തനം
1. ഡോഗ് റൂൾ കൃത്യമായി പാലിച്ചാകണം വന്ധ്യംകരണമെന്നായിരുന്നു സർക്കാർ നിർദ്ദേശം
2. കോർപ്പറേഷനിഷൽ പ്രത്യേകവും ബാക്കിയുള്ള പ്രദേശങ്ങൾക്കായി ഓരോ ബ്ലോക്കിലും ഒന്ന് വീതവും വന്ധ്യംകരണ കേന്ദ്രങ്ങൾ
3. ഓരോ കേന്ദ്രത്തിലും എയർ കണ്ടീഷൻഡ് ഓപ്പറേഷൻ തീയേറ്റർ, പോസ്റ്റ് ആൻഡ് പ്രീ ഓപ്പറേഷൻ കെയർ യൂണിറ്റ്, ഭക്ഷണം പാകം ചെയ്യാൻ പ്രത്യേകം കേന്ദ്രം, നിരീക്ഷണ കാമറ, ഓരോ നായയ്ക്കും പ്രത്യേകം കൂട് എന്നിവ ഉണ്ടാകണം
4. തദ്ദേശ സ്ഥാപനങ്ങളാണ് സൗകര്യം ഒരുക്കേണ്ടത്
5. തെരുവ് നായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ജില്ലയിൽ നേരത്തേയുള്ള 13 കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേർന്ന് പദ്ധതി ആരംഭിക്കുകയായിരുന്നു
6. നിലവിലുള്ള കേന്ദ്രങ്ങളിൽ സർക്കാർ നിർദ്ദേശ പ്രകാരമുള്ള സൗകര്യം ഒരുക്കി നൽകാനോ മാനദണ്ഡ പ്രകാരമുള്ള പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കാനോ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറായില്ല
ഉദ്യോഗസ്ഥർക്ക് കുരുക്ക്
ഈമാസം ആദ്യം വന്ധ്യംകരണ കേന്ദ്രങ്ങൾ സന്ദർശിച്ച ചില മൃഗസ്നേഹികൾ മാനദണ്ഡങ്ങൾ പാലിക്കാതെ വന്ധ്യംകരണത്തിന്റെ ചിത്രങ്ങൾ സഹിതം മൃഗക്ഷേമ ബോർഡുകൾക്ക് പരാതി നൽകുകയായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വന്ധ്യംകരണം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഗൗരവമായെടുത്താൽ നടത്തിപ്പുകാരായ ഉദ്യോഗസ്ഥർ കുടുങ്ങും. ഇതോടെ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര യോഗം ചേർന്ന് ഈമാസം 4ന് പദ്ധതി നിറുത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതി തുടങ്ങിയ ശേഷം 376 നായകളെയാണ് വന്ധ്യംകരിച്ചത്.
പഞ്ചായത്തുകളെ പഴി ചാരാൻ നിൽക്കാതെ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്വന്തം നിലയിൽ സർക്കാർ നിർദ്ദേശിച്ച എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള എ.ബി.സി കേന്ദ്രം സജ്ജമാക്കി മാതൃകയായി.
ജില്ലാ ഭരണകൂടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |