ചെന്നൈ; തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ രണ്ടാം തവണയും പാർട്ടി അദ്ധ്യക്ഷനായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളായ ദുരൈമുരുകൻ ജനറൽ സെക്രട്ടറിയായും ടി.ആർ.ബാലു ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരുടെയും രണ്ടാമൂഴമാണ്. മുൻ മന്ത്രി സുബ്ബലക്ഷ്മി ജഗദീശൻ പാർട്ടിയിൽ നിന്ന് രാജിവച്ചതിനു പിന്നാലെ പാർട്ടി എം.പി കനിമൊഴിയെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയത് യോഗത്തിലെ സുപ്രധാന തീരുമാനമായി. മന്ത്രിമാരായ ഐ. പെരിയസാമി, കെ.പൊൻമുടി, മുൻ കേന്ദ്രമന്ത്രി എ.രാജ, അന്തിയൂർ സെൽവരാജ് എന്നിവരാണ് മറ്റു ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർ.
യോഗത്തിനെത്തിയ മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. 2018ൽ പിതാവ് കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |