ട്യൂഷൻ ക്ലാസിലെ പത്താംക്ലാസുകാരൻ ചേട്ടനിൽനിന്ന് ഒരു കൗതുകത്തിന് വാങ്ങി നാവിലൊട്ടിച്ച സ്റ്റിക്കറാണ് കൊച്ചിയിലെ നാലാം ക്ലാസുകാരന്റെ ജീവിതത്തിലെ കറുത്ത ഏടായത്. നാവിൽ സ്റ്റിക്കറൊട്ടിച്ചാൽ പഠിച്ചതൊന്നും മറക്കില്ലെന്നാണ് സീനിയർ ചേട്ടൻ അവനോട് പറഞ്ഞത്. രാസലഹരിയായ എൽ.എസ്.ഡിയാണ് അതെന്നറിയാതെ അവനും സ്റ്റിക്കർ നാവിലൊട്ടിച്ചു. വീട്ടിലെത്തിയ കുട്ടി ക്ഷീണിതനായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ കിടന്നു. രാത്രിയോടെ നിറുത്താതെ ഛർദ്ദിയായി. രക്തം ഛർദ്ദിച്ചപ്പോൾ അവൻ മാതാപിതാക്കളോട് സത്യം പറഞ്ഞു. ഏറെ പണിപ്പെട്ട് കൗൺസലിംഗും ചികിത്സയും നൽകിയാണ് അവനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. പത്താംക്ലാസുകാരന് നൂറു ദിവസത്തെ ലഹരിവിമുക്ത ചികിത്സ നൽകിയിട്ടും സാധാരണ നിലയിലെത്തിക്കാനായില്ല.
അടിമകളായി
വമ്പന്മാരുടെ മക്കൾ
തലസ്ഥാനത്ത് വമ്പന്മാരുടെ മക്കളാണ് കാരിയർമാരാവുന്നതും ലഹരി ഉപയോഗത്തിന് പിടിക്കപ്പെടുന്നതും . എ.ഡി.ജി.പിയുടെ കുടുംബബന്ധുവിന്റെ മകൻ മുതൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ മക്കൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. സ്കൂളുകളിൽ നിന്ന് ലഹരിക്ക് അടിമകളായ 105 കുട്ടികളെ സിറ്റി പൊലീസ് ലഹരിവിമുക്ത കേന്ദ്രങ്ങളിലെത്തിച്ചപ്പോഴാണ് ഉന്നതരുടെ മക്കളാണെന്ന് മനസിലായത്. ലഹരിവിമുക്ത ചികിത്സയിലൂടെ പൊലീസ് ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന ആ കുട്ടികളെല്ലാം ഇപ്പോൾ മിടുക്കന്മാരും മിടുക്കികളുമായി പഠിക്കുന്നു. 15- 20 പ്രായക്കാരാണ് ലഹരിമുക്ത ചികിത്സയ്ക്കെത്തുന്നവരിലേറെയും. ചികിത്സയ്ക്കെത്തുന്ന പെൺകുട്ടികളുടെ എണ്ണവും കൂടുകയാണ്. ആൺ-പെൺ ഭേദമില്ലാതെ കുട്ടികൾ സിന്തറ്റിക് ലഹരിക്ക് അടിമകളാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഹൗസ് സർജ്ജന്മാരും
ഉന്മാദത്തിൽ
എം.ബി.ബി.എസ് പൂർത്തിയാക്കാൻ 15ദിവസത്തെ ഹൗസ് സർജൻ ഡ്യൂട്ടി മാത്രം ശേഷിക്കവേയാണ് തൃശൂർ മെഡിക്കൽ കോളേജിലെ കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ലഹരി ഉപയോഗിച്ചതിന് പൊലീസിന്റെ പിടിയിലായത്. പുലർച്ചെ മൂന്നിന് ഹോസ്റ്റൽ മുറിയിൽ കയറിയാണ് പൊലീസ് ഇയാളെ പിടിച്ചത്. സഹപാഠികളായ 15പേർ ലഹരിക്ക് അടിമകളാണെന്നായിരുന്നു ഇയാളുടെ മൊഴി. മെഡിക്കൽ കോളേജാശുപത്രിയിലെ ഉറക്കമൊഴിഞ്ഞുള്ള രാത്രി ഡ്യൂട്ടിക്കിടെ സ്വകാര്യ ഹോസ്റ്റലിലെത്തി ലഹരിമരുന്ന് ഉപയോഗിച്ചാൽ 'ഉഷാറോടെ" ജോലി ചെയ്യാമെന്നായിരുന്നു ലഹരിയുടെ എല്ലാ ദൂഷ്യവശങ്ങളും അറിയാവുന്ന കുട്ടി ഡോക്ടറുടെ വെളിപ്പെടുത്തൽ. ഖജനാവിലെ പണം മുടക്കി സർക്കാർ പഠിപ്പിക്കുന്ന ഇവരെല്ലാം ഭാവിയിൽ കേരളത്തിന്റെ ആരോഗ്യമേഖലയുടെ കാവലാളാവേണ്ടവരാണ്. ഹോസ്റ്റലുകളിലെ രാസലഹരി ഉപയോഗം തടഞ്ഞില്ലെങ്കിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി നശിക്കുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ആർ.ആദിത്യയ്ക്ക് സന്ദേശം നൽകിയ അജ്ഞാതന് ബിഗ് സല്യൂട്ട്...!
മാസ്കിന്റെ മറവിൽ
ലഹരി നുരയും
സ്കൂളുകളിലും കോളേജുകളിലും മാസ്ക് ധരിച്ച് ക്ലാസിലിരുന്ന് ലഹരി ഉപയോഗിക്കുന്നവർ ഏറെയാണെന്ന് അദ്ധ്യാപകർ പറയുന്നു. സ്റ്റാമ്പ്, സ്റ്റിക്കർ രൂപത്തിലും പഞ്ചസാരയും ഉപ്പും പോലെ ചെറിയ തരികളായും ഗുളിക, ചോക്ലേറ്റ് രൂപത്തിലും ച്യൂയിംങ് ഗം രൂപത്തിലുമെല്ലാം രാസലഹരി ലഭ്യമാണ്. നാവിനടിയിൽ വയ്ക്കാവുന്ന സ്റ്റിക്കറുകളുമുണ്ട്. നിറവും മണവുമില്ലാത്ത ഇവ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കണ്ടെത്താൻ എളുപ്പമല്ല. വീട്ടിലായാലും ഒളിപ്പിച്ചു വയ്ക്കാനുള്ള സൗകര്യം കുട്ടികളെ രാസലഹരിയിലേക്ക് അടുപ്പിക്കുന്നു. ഒരു തവണ ഉപയോഗിച്ചാൽ ആജീവനാന്തം അടിമയാക്കി മാറ്റുന്ന, ലാബുകളിൽ നിർമ്മിക്കുന്ന രാസലഹരിക്ക് 12മണിക്കൂർ വരെ തലച്ചോറിനെ മരവിപ്പിക്കാനാവും. തലവേദനയാണെന്ന് പറഞ്ഞ് കിടന്നുറങ്ങിയാൽ മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ തിരിച്ചറിയാനാവില്ല.
സ്കൂളിലേക്കെന്ന പേരിൽ
മാളുകളിലേക്ക്
യൂണിഫോമിട്ട് സ്കൂളിലേക്കുപോയ മകൾ, കടുംനിറത്തിലെ വേഷമിട്ട് ഷാൾകൊണ്ട് തല മൂടി ഡ്യൂക്ക് ബൈക്കിൽ യുവാവിന് പിന്നിലിരുന്ന് ചീറിപ്പായുന്നത് കണ്ട സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയ്ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. കുട്ടിയുടെ പിതാവും സർക്കാർ ഉദ്യോഗസ്ഥനാണ്. ജോലിത്തിരക്കുള്ള ഇരുവരും സ്കൂളിൽ അന്വേഷിക്കില്ലെന്ന് ഉറപ്പുള്ള ഒമ്പതാം ക്ലാസുകാരി സ്കൂൾ ബാഗിൽ ഒരു ജോഡി വസ്ത്രവുമായി മാളിലേക്ക് പോവും. അവിടുത്തെ വാഷ് റൂമിൽ വസ്ത്രംമാറി ബൈക്കിനു പിന്നിലേക്ക് കയറും. കൂട്ടുകാരന്റെ ഫ്ലാറ്റിലെ ലഹരിപാർട്ടിയിലേക്കാണ് പിന്നീടുള്ള യാത്ര. മകളെ പിന്തുടർന്ന് തിരികെയെത്തിച്ച ഉദ്യോഗസ്ഥ, വിമുക്തി കേന്ദ്രത്തിലെ കൗൺസലിംഗും ചികിത്സയും നൽകി അവളെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചു.
ലഹരിയൊഴുക്കുന്നത്
പണത്തിന് മാത്രമല്ല
''ഒരു രാജ്യത്തെ തകർക്കാനുള്ള എളുപ്പവഴി വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിക്ക് അടിമകളാക്കുക എന്നതാണ്. ഇതേ തന്ത്രമാണ് ശത്രുക്കൾ ഇപ്പോൾ പയറ്റുന്നത് ''- ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.ഐ.എ) പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതിങ്ങനെ. അഫ്ഗാനിലെ ലാബുകളിൽ നിന്ന് കടൽമാർഗ്ഗം രാസലഹരിയൊഴുക്കുന്നത് പാകിസ്ഥാനാണ്. കൊച്ചി പുറംകടലിൽ 1000 കോടി രൂപയുടെ 210 കിലോഗ്രാം ഹെറോയിനുമായി ഉരുവെത്തിയതും 3000 കോടിയുടെ മയക്കുമരുന്നുമായി ബോട്ട് ലക്ഷദ്വീപിലെത്തിയതും അടുത്തിടെയാണ്. ലക്ഷദ്വീപ് തീരംവഴി ഹെറോയിൻ കടത്താൻ ശ്രമിച്ച നാല് ബോട്ടുകളും ആയുധങ്ങളും നേരത്തെ രണ്ടുവട്ടം നാവികസേന പിടിച്ചെടുത്തിരുന്നു. കടൽവഴിയുള്ള ലഹരികടത്ത് തകർക്കാൻ നാവികസേന പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.
ലഹരിമരുന്ന് കച്ചവടത്തിന്റെ ആഗോളമൂല്യം 750 ബില്യൺ ഡോളറിലേറെയാണ്. 2017ൽ മാത്രം ലഹരിമരുന്നുപയോഗത്തിലൂടെ 7.5ലക്ഷം പേർ മരിച്ചു. അന്താരാഷ്ട്ര കുറ്റവാളി ശൃംഖലയാണ് മയക്കുമരുന്ന് വ്യാപാരത്തിലൂടെ പണം കണ്ടെത്തുന്നത്. ഇറാനിലെ ചബഹാർ, ബണ്ഡാർ, അബ്ബാസ് തുറമുഖങ്ങളാണ് ലഹരിമരുന്ന് കടത്തിന്റെ കവാടങ്ങൾ. മത്സ്യബന്ധന ബോട്ടുകളെന്ന വ്യാജേനയാണ് ഇറാനിൽനിന്ന് ലഹരി കടത്തുന്നത്. അടുത്തിടെ സിംബാബ്വേയിൽ നിന്ന് കൊച്ചിയിലെത്തിയ മലയാളിയിൽനിന്ന് 32കോടിയുടെ ലഹരിമരുന്നാണ് പിടിച്ചത്. ആഴ്ചകൾക്ക് മുൻപ് തിരുവനന്തപുരം ബാലരാമപുരത്ത് സിംബാബ്വേയിൽ നിന്നെത്തിച്ച 158 കോടി വിലയുള്ള ഹെറോയിൻ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയിരുന്നു.
ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, പെത്തഡിൻ, കൊക്കെയ്ൻ, ഹെറോയിൻ, കെറ്റമീൻ, മയക്കുഗുളികകൾ, ലഹരികഷായങ്ങൾ എന്നിവയെല്ലാം സുലഭമാണ്. 35 ലക്ഷം അന്യസംസ്ഥാനക്കാരുള്ള കേരളത്തിൽ ആ വഴിക്കും ലഹരികടത്തുണ്ട്.
നാളെ - കൊറിയറിൽ എത്തും രാസലഹരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |