SignIn
Kerala Kaumudi Online
Thursday, 25 April 2024 12.46 PM IST

മാലിന്യമെറിഞ്ഞാൽ ഈ തടാകം കേസ് കൊടുക്കും !

pic

മാഡ്രിഡ് : ഇന്ന് ഭൂമിയിലെ ജലാശയങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് മാലിന്യമാണ്. മനുഷ്യരാണ് അതിന് കാരണക്കാർ എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ജലാശയങ്ങളിലേക്ക് മാലിന്യം നിക്ഷേപിക്കരുതെന്ന് എത്ര വിലക്കിയാലും അത് ലംഘിക്കുന്നത് ചിലരുടെ ശീലമാണ്. ഇപ്പോഴിതാ ജലമലിനീകരണം തടയുന്നതിന് വേറിട്ടൊരു നിയമം കൊണ്ടുവന്നിരിക്കുകയാണ് സ്പാനിഷ് അധികൃതർ.

സ്പെയിനിന്റെ തെക്ക് കിഴക്കൻ തീരത്തെ ഉപ്പുജല തടാകമാണ് മാർ മെനോർ. ഈ തടാകത്തിന് ഒരു ' വ്യക്തി" എന്ന പദവി നൽകാൻ മാഡ്രിഡിലെ സെനറ്റ് അംഗീകാരം നൽകി. ഒരു ' വ്യക്തിയായ " നിലയ്ക്ക് വംശനാശ ഭീഷണി നേരിടുന്ന ആവാസ വ്യവസ്ഥയാൽ ചുറ്റപ്പെട്ട ഈ തടാകത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ഇനി ഈ തടാകത്തിന് നിയമ നടപടികൾ സ്വീകരിക്കാം. !

യൂറോപ്പിൽ ആദ്യമായാണ് ഒരു പ്രകൃതിദത്ത പ്രദേശത്തിന് ഇത്തരം അവകാശങ്ങൾ അനുവദിക്കുന്ന ഒരു നിയമം നടപ്പാക്കുന്നത്. തടാകത്തെ ഒരു മനുഷ്യന് തുല്യമായി കണക്കാക്കണമെന്ന് കാട്ടി 640,000ത്തിലേറെ പേർ ഒപ്പിട്ട പരാതിയ്ക്ക് പിന്നാലെയാണ് നടപടി.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഉപ്പുജല തടാകമാണ് മാർ മെനോർ. സമീപത്തെ കൃഷിയിടങ്ങളിൽ നിന്നുൾപ്പെടെ മാലിന്യങ്ങൾ മാർ മെനോറിലേക്ക് തള്ളിയിരുന്നു. രാസവളങ്ങൾ ഉൾപ്പെടെ തടാകത്തിൽ തള്ളിയതോടെ പായലും മറ്റും വളരുകയും തടാകത്തിലെ ഓക്സിജൻ സാന്നിദ്ധ്യം കുറഞ്ഞ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമാവുകയും ചെയ്തു.

തടാകത്തിലെ വൈവിദ്ധ്യമാർന്ന ഈലുകൾ, ഞണ്ടുകൾ തുടങ്ങിയവ അപ്രത്യക്ഷമായി. ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്ത് കരയ്ക്കടിഞ്ഞത് പ്രദേശവാസികളുടെ ജീവിതവും ദുരിതത്തിലാക്കി. ടൂറിസ്റ്റുകളെ ആശ്രയിച്ച് ജീവിക്കുന്ന ഇവിടുത്തെ നാട്ടുകാർ തന്നെയാണ് തടാകത്തെ വീണ്ടെടുക്കാൻ രംഗത്തിറങ്ങിയത്.

പുതിയ നിയമപ്രകാരം തടാകവും തീരവും ഉൾപ്പെടുന്ന 1,600 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. പുതിയ നിയമം പാസാക്കാൻ 230 സെനറ്റർമാർ അനുകൂലിച്ചപ്പോൾ മൂന്ന് സെനറ്റർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

തടാകത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമ പരിരക്ഷ ഉറപ്പാക്കാനും തടാകത്തിന്റെ പ്രതിനിധി എന്ന പോലെ ഒരു കമ്മിറ്റി രൂപീകരിച്ചു. തടാകത്തിന്റെ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് ഫയൽ ചെയ്യാനും മറ്റ് നിയമനടപടികൾ സ്വീകരിക്കാനും ഈ കമ്മിറ്റിയ്ക്ക് അധികാരമുണ്ട്. 2017ൽ ന്യൂസിലൻഡ് സർക്കാർ വാൻഗാനൂയി നദിയ്ക്ക് ഇതുപോലെ വ്യക്തിത്വ അവകാശങ്ങൾ നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.